ബംഗളൂരു: ഭാരതത്തിൻ്റെ ആഗോള ദൗത്യമായ ലോകസമാധാനവും ഐശ്വര്യവും കൈവരിക്കാൻ സുസംഘടിത ഹിന്ദുസമാജത്തെ സജ്ജമാക്കാൻ ആഹ്വാനം നൽകി കൊണ്ട് മൂന്ന് ദിവസമായി ബാംഗ്ലൂരിലെ ചെന്നനഹള്ളി ജനസേവ വിദ്യാകേന്ദ്രത്തിൽ നടന്നു വരുന്ന അഖില ഭാരതിയ പ്രതിനിധിസഭ അവസാനിച്ചു. സമ്പന്നമായ പാരമ്പര്യങ്ങളുള്ള ഒരു പുരാതന സംസ്കാരമാണ് ഭാരതത്തിനുള്ളത്. ഐക്യമുള്ള ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള അനുഭവജ്ഞാനവുമുണ്ട്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുകയും അവയ്ക്കിടയിൽ ഐക്യബോധവും സമാധാനവും ഉറപ്പാക്കുകയും ചെയ്യുന്ന ഭാരതീയ ചിന്ത ലോകം ഇന്ന് നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് പരിഹാരമാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ വിലയിരുത്തുന്നു.
ധർമ്മത്തിൽ അധിഷ്ഠിതമായതും ആത്മവിശ്വാസം നിറഞ്ഞതും സംഘടിതവുമായ ഒരു ജീവിതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഹിന്ദു സമൂഹത്തിന് അതിന്റെ ആഗോള ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാൻ കഴിയൂ എന്ന് സംഘം വിശ്വസിക്കുന്നു. അതുകൊണ്ട്, എല്ലാത്തരം വിവേചനങ്ങളും നിരാകരിച്ച്, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിൽ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച്, നിസ്വാർത്ഥവും പൗരധർമ്മത്തിൽ പ്രതിജ്ഞാബദ്ധവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ സംഘപ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്. ശക്തമായ ഒരു ദേശീയ ജീവിതം കെട്ടിപ്പടുത്ത്, ഭൗതികമായ സമൃദ്ധവും ആത്മീയത നിറഞ്ഞതും, വെല്ലുവിളികൾ ലഘൂകരിക്കുന്നതും, സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും അതിലൂടെ സാധിക്കും എന്നും പ്രതിനിധിസഭ വിലയിരുത്തി. ശതാബ്ദിയിൽ അത്തരത്തിൽ സമൂഹത്തിലെ മുഴുവൻ സജ്ജന ശക്തിയേയും സമന്വയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. പ്രമേയം തുടർന്നു പറയുന്നു.













