ന്യൂദൽഹി: ടർക്കിഷ് കമ്പനികളുമായുള്ള സഹകരണം എയർ ഇന്ത്യയും നിർത്തുന്നു. ഭാരതത്തിന് എതിരെ ആക്രമണം നടത്താൻ തുർക്കി പാകിസ്ഥാന് സഹായം ചെയ്‌തതിന് പിന്നാലെ ഭാരതത്തിൽ ടർകിഷ് കമ്പനികളോടുള്ള ബഹിഷ്കരണം ആരംഭിച്ചിരുന്നു. ഇത് സിവിൽ വ്യോമയാന മേഖലയിലേക്കും വ്യാപിക്കുകയാണ്. എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ, മെയിന്റനൻസ് റിപ്പയർ ഓവർഹോൾ (എംആർഒ) സേവനങ്ങൾ ഇതുവരെ ടർകി ഷ് കമ്പനികളാണ് നിർവഹിച്ചിരുന്നത്. ഇവരെ ഇതിൽ നിന്ന് ഒഴിവാക്കുന്നതായി എയർ ഇന്ത്യ സിഇഒ ക്യാമ്പൽ വിൽസൺ അറിയിച്ചു.
എയർ ഇന്ത്യയുടെ വൈഡ്- ബോഡി ബി777, ബി787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ടർക്കിഷ് ടെക്നിക്കിന്റെ സേവനങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ ഭാരതത്തിലുണ്ടെങ്കിലും അത് പര്യാപ്തമല്ല. അതിനാലാണ് ടർക്കിഷ് കമ്പനികളെ ആശ്രയിച്ചത്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനവികാരത്തെ മാനിക്കുന്നു. ടർക്കിഷ് ടെക്നിക്കുമായുള്ള ബന്ധം എയർലൈൻ അവസാനിപ്പിക്കുകയാണ്. പകരം വിമാനങ്ങളെ അറ്റകുറ്റപ്പണികൾക്കാ യി മറ്റ് എംആർഒ സ്ഥാപനങ്ങളിലേക്ക് അയക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എയർ ഇന്ത്യ എംഡി കുടിയായ വിൽസൺ പറഞ്ഞു.
അതേസമയം ടർക്കിഷ് കമ്പനിയിൽ നിന്ന് ലീസിന് എടുത്ത ബോയിങ് 777 വിമാനം വിമാനങ്ങൾ തിരിച്ചേൽപ്പിക്കാൻ ഓഗസ്റ്റ് 31 വരെ ഡിജിസിഎ ഇൻഡിഗോയ്ക്ക് സമയം അനുവദിച്ചു. മെയ് 30നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്.
ഓപ്പറേഷൻ സിന്ദുറിന് ശേഷം പാക് അനുകൂല നിലപാട് ടർക്കി സ്വീകരിച്ചതിനെ തുടർന്നാണ് ടർക്കിഷ് കമ്പനികളെ സുപ്രധാന മേഖലകളിൽ നിന്ന് ഒഴിവാക്കുന്നത്. ഭാരതത്തിനെതിരെ ആക്രമണം നടത്താൻ പാകിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകൾ തുർക്കിയുടേതാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങൾ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളിൽ ടർക്കിഷ് കമ്പനികളുടെ സാന്നിധ്യം സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതാണ്. അതിനാലാണ് ടർക്കിഷ് കമ്പനികളെ നീക്കുന്നത്.
Discussion about this post