ന്യൂഡൽഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ ഭാഷകളിൽനിന്നായി 24 എഴുത്തുകാരാണ് പുരസ്‌കാരം നേടിയത്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് മലയാളവിഭാഗത്തിൽ പുരസ്‌കാരത്തിനർഹമായ കൃതി. 2022-ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. ശിലാഫലകവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമിതിയംഗമാണ് ശ്രീജിത്ത്.
മലയാളത്തിൽ നിന്നും ഗ്രേസി ജോസഫ്, ഡോ. പി.കെ. കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണൻ എന്നിവർ ജൂറി മെമ്പർമാരായിരുന്നു. കേശവൻ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർഥം സരോവരം ബുക്സ് ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിനും ‘പെൻഗ്വിനുകളുടെ വൻകരയിൽ’ അർഹമായിരുന്നു.
നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്‌കൂൾ അധ്യാപകനാണ്. തപസ്യയുടെ തൃശൂർ ജില്ലാ മുൻ അധ്യക്ഷനുമാണ്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോവൽ, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് അദ്ദേഹം.
Discussion about this post