മധുര : അഞ്ച് ലക്ഷം മുരുക ഭക്തരുടെ മഹാസംഗമത്തിന് സുന്ദരേശ്വരൻ്റെയും മീനാക്ഷീ ദേവിയുടെയും സമാഗമഭൂമിയായ മധുര ഒരുങ്ങി. ദേവസേനാപതിയായ വേൽ മുരുകനെ കുടിയിരുത്തിയ ആറു ക്ഷേത്രങ്ങൾ (അറുപടൈ മന്ദിരങ്ങൾ) സജ്ജമാക്കിയ മധുര നഗരത്തിലെ സമ്മേളന നഗരിയിലേക്ക് ഇന്ന് തന്നെ ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ഭക്തരാണ്. നാളെ വൈകിട്ട് 3 ന് ആരംഭിക്കുന്ന മഹാസമ്മേളനത്തിന് തുടക്കം കുറിച്ച് അഞ്ച് ലക്ഷം മുരുകഭക്തർ സ്കന്ദഷഷ്ഠികവചം ആലപിക്കും. ആറ് മണിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
കുമരമലകൾ സംരക്ഷിക്കാനുള്ള ആദ്ധ്യാത്മിക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം തമിഴ് നാടിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ഹിന്ദു മുന്നണി സംസ്ഥാന അദ്ധ്യക്ഷൻ കദേശ്വര സുബ്രഹ്മണ്യൻ പറഞ്ഞു.
അതിശയിപ്പിക്കുന്ന പ്രഭാവമാണ് വേൽ മുരുകൻ ജനങ്ങളിൽ സൃഷ്ടിക്കുന്നതെന്ന് അറുപടൈ വീട് ദർശിച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ മധുരയിലെത്തിയപ്പോഴാണ് അദ്ദേഹം മുരുകൻ കോവിലുകളിൽ ദർശനം നടത്തിയത്. ഹിന്ദുമുന്നണി നേതാക്കൾ അദ്ദേഹത്തെ പൂർണകുംഭം നല്കി സ്വീകരിച്ചു.
ഒരേ ഇടത്ത് തന്നെ അറുപടൈവീടുകളും കാണാൻ സാധിച്ചത് അതീവ ആനന്ദമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആത്മീയത നമ്മുടെ സംസ്കാരമാണ്. ഹിന്ദു സംസ്കാരത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. നമുക്ക് നമ്മളെ തിരിച്ചറിഞ്ഞ് അഭിമാനിക്കാനുള്ള വഴിയാണ് ആത്മീയത പകരുന്നത്, ഗവർണർ പറഞ്ഞു.
Discussion about this post