ബംഗളുരു: ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തത് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7നാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. 9 ഭീകര കേന്ദ്രങ്ങൾ പുലർച്ചെയുള്ള ആക്രമണത്തിൽ തകർത്തു. 25 മിനിറ്റിൽ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായി. ഇന്ത്യ കനത്ത തിരിച്ചടി നൽകി. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടമുണ്ടായിയെന്നും എ.പി.സിങ് വ്യക്തമാക്കി.
പാക്കിസ്ഥാൻ അവരുടെ ഡ്രോണുകൾ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ബെംഗളൂരുവിലെ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു.
പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റിരുന്നു.
Discussion about this post