സമൽഖ (ഹരിയാന) : സംഘവികാസം എന്നതിൻ്റെ അർത്ഥം ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊളോണിയൽ മനോഭാവത്തിൽ നിന്ന് പൗരന്മാർ സ്വതന്ത്രരാകേണ്ടത് അനിവാര്യമാണ്. മുഴുവൻ ലോകത്തിന്റെയും ക്ഷേമമാണ് ഭാരതം പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാനിപ്പത്തിലെ പട്ടീകല്യാണ മാധവ് സൃഷ്ടി കേന്ദ്രത്തിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപന ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്.
രാജ്യത്ത് പോയ വർഷം ഏകദേശം ആറായിരം ശാഖകളുടെ വർധനയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 55683 സ്ഥലങ്ങളിലായി 88949 ശാഖകളാണ് നിലവിലുള്ളത്. ആൻഡമാൻ, അരുണാചൽ പ്രദേശ്, ലേ, വിദൂര ഗോത്രവർഗ മേഖലകൾ തുടങ്ങി ഇതുവരെ എത്താത്ത ഇടങ്ങളിലും സംഘ ശാഖകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.എണ്ണത്തിൽ മാത്രമല്ല ഗുണാത്മക വികാസം ലക്ഷ്യമിട്ടും സംഘം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചപരിവർത്തനത്തിലൂടെ സമൂഹത്തിൽ ഭാവാത്മക മാറ്റത്തിന് പ്രചോദനം നൽകേണ്ടതുണ്ട്. ഭാരതീയത അഥവാ ഹിന്ദുത്വം എന്നത് വെറുമൊരു ആശയമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്, അതിലൂടെ സമൂഹത്തിൽ ഗുണനിലവാരം വളർത്തണം. അതിനായി സജ്ജനങ്ങളെ ഒരുമിച്ചു ചേർത്ത് ദേശീയ താൽപ്പര്യത്തിനായി പ്രവർത്തിക്കാൻ സജ്ജരാക്കേണ്ടതുണ്ട്.
ജാതി, വർഗ വ്യത്യാസങ്ങൾക്കപ്പുറം മഹാപുരുഷന്മാരെ അംഗീകരിക്കുകയും അവരിലൂടെ സമൂഹം നല്ല മാറ്റത്തിനായി മുന്നോട്ട് പോകുകയും വേണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഗുരു ശ്രീ തേഗ് ബഹാദൂറിൻ്റെ 350-ാം ബലിദാന വാർഷികത്തോടനുബന്ധിച്ച്, സ്വയം സേവകർ രാജ്യത്തുടനീളം രണ്ടായിരത്തിലധികം പരിപാടികൾ സംഘടിപ്പിച്ചു, അതിൽ 7 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ആവേശത്തോടെ ആഘോഷിച്ചു. വരും വർഷത്തിൽ, സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർകാര്യവാഹ് പറഞ്ഞു.ഗോസേവ, ഗ്രാമവികാസം എന്നീ പ്രവർത്തനങ്ങളും പ്രതിനിധി സഭ ചർച്ച ചെയ്തു. മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാനും ഗോ ആധാരിത വളങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ പ്രചോദിപ്പിക്കും. ഇതിലൂടെ എല്ലാവർക്കും ഗോ സംരക്ഷണത്തിൽ പങ്കാളികളാകാൻ കഴിയും. പോളിത്തീൻ ഉപയോഗം കുറച്ചും ജലസംരക്ഷണം നടപ്പാക്കിയും വീടുകൾ ഹരിതഗൃഹങ്ങൾ ആക്കുമെന്ന് എല്ലാവരും തീരുമാനിക്കണം.
സംഘത്തിന്റെ സംഘടനാ ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, വികേന്ദ്രീകരണം പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാന്തങ്ങളുടെ സ്ഥാനത്ത് സംഭാഗുകൾ എന്നറിയപ്പെടുന്ന ചെറിയ ഘടകങ്ങൾ രൂപീകരിക്കാനുള്ള നിർദ്ദേശം ഉണ്ട്. ഇത് നടപ്പായാൽ, ഇപ്പോഴത്തെ 46 പ്രാന്തങ്ങൾക്ക് പകരം 80 ൽ അധികം സംഭാഗുകൾ നിലവിൽ വരും.
സമൂഹത്തിൽ ജാതിവിവേചനം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ ജാതി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ നടത്തുന്നത് നിർത്താനും മാധ്യമങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി സർകാര്യവാഹ് പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തിൽ ദേശീയ താൽപ്പര്യത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ ശ്ലാഘനീയമാണ്.
ഡോ. ഹെഡ്ഗേവാർ ഏതെങ്കിലും സമൂഹത്തെയോ വിഭാഗത്തെയോ ആരാധനാക്രമത്തെയോ എതിർക്കുന്നതിനല്ല സംഘം സ്ഥാപിച്ചതെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. നമുക്കെല്ലാവർക്കും ഒരേ പൂർവ്വികരാണെന്നും ആരാധനാ രീതിയിലെ വ്യത്യാസം ഭിന്നതകൾ വരുത്തുന്നില്ലെന്നും സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ശ്രീ ഗുരുജി പറഞ്ഞിരുന്നു. ഡിഎൻഎ എന്ന പദം ഉപയോഗിച്ചില്ലെങ്കിലും അർത്ഥം അതുതന്നെയാണ്. ഭാരതത്തെ മാതൃരാജ്യമായി കണക്കാക്കി ഇവിടെ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് മൂന്നാമത്തെ സർസംഘചാലക് ബാളാസാഹബ് ദേവറസ് പറഞ്ഞിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്താ സമ്മേളനത്തിൽ അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കറും പങ്കെടുത്തു.













Discussion about this post