തിരുവനന്തപുരം: ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയലിൽ പോലും ഒപ്പിടാനാകാതെ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ. ജീവനക്കാർ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി സി ഡോ. സിസ തോമസ് പറഞ്ഞു.
പ്രധാന ഉദ്യോഗസ്ഥർ വരെ മാറിനിൽക്കുന്നതും സർവകലാശാലയിലെ സമരങ്ങളും പ്രവർത്തനത്തിന് തടസ്സമാകുന്നുവെന്ന് വിസി പറയുന്നു. സിൻഡിക്കേറ്റും സെനറ്റും ചേർന്ന് എടുത്ത തീരുമാനങ്ങളും പാതിവഴിയിലാണ്. സർട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ഇതോടെ ജോലിക്കും ഉപരിപഠനത്തിനുമായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ പെരുവഴിയിലായിരിക്കുകയാണ്.
കെ.ടി.യു വിസിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സർക്കാരിന്‍റെ ശുപാർശ തള്ളിയ ഗവർണർ, ടെക്‌നിക്കൽ എജ്യുക്കേഷൻ ജോയിൻ ഡയറക്ടറായ സിസ തോമസിന് ചുമതല നൽകുകയായിരുന്നു. എന്നാൽ ചുമതലയേറ്റ് 16 ദിവസം പിന്നിടുമ്പോഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് വിസിക്ക്.
Discussion about this post