കൊച്ചി: കേന്ദ്ര മന്ത്രി ജയശങ്കറിനെ അധിക്ഷേപിച്ച് ദ ഹിന്ദുവിൻ്റെ കൊച്ചി ബ്യൂറോ ചീഫ് എസ്. ആനന്ദൻ. ഇതിന് പത്രവുമായി യാതൊരു ബന്ധവുമില്ലെന്നും പത്രത്തിൻ്റെ നയമല്ലെന്നും വ്യക്തമാക്കി ഹിന്ദുവിൻ്റെ ചെയർപേഴ്സൺ മാലതി പാർത്ഥസാരഥി രംഗത്ത് വന്നു.
ഇതോടെ സി.പി.എം സിണ്ടിക്കേറ്റിൽ പെട്ട എസ്.ആനന്ദ് ട്വീറ്റ് പിൻവലിച്ചു. കേന്ദ്ര സർക്കാരിനെയും ബി.ജെ.പി നേതാക്കളെയും ഹിന്ദു വിശ്വാസത്തെയും പുച്ഛിക്കുകയും പരിഹസിക്കുകയുമാണ് ഇയാളുടെ ഹോബി.
നിരന്തരം ഹിന്ദു വിരുദ്ധ നിലപാടുകൾ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുന്ന ഇടത് അനുകൂല മാദ്ധ്യമ പ്രവർത്തകനാണ് എസ്. ആനന്ദൻ. ഹിന്ദു വംശഹത്യ നടത്തിയ മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് ഒഴിവാക്കിയതു കൊണ്ടാണ് ഡോ. സി. ഐ.ഐസക്കിന് പത്മശ്രീ നൽകിയതെന്നും ആനന്ദൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോൺക്ളേവിനെതിരേയും ആനന്ദൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിരന്തരം ഇന്ത്യ വിരുദ്ധ നിലപാടെടുക്കുന്ന, ഇന്ത്യ വിരുദ്ധ സംഘങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന, അരുന്ധതി റോയിയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇയാൾ ട്വീറ്റ് ചെയ്തിരുന്നു.
ശ്രീകൃഷ്ണനും ഹനുമാനും ഭാരതത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരാണെന്ന വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ആനന്ദന്‍റെ അവഹേളനം.
ഏത് ബാച്ച് ഐ,എഫ്.എസ് ആണെന്ന പരിഹാസ ചോദ്യമായിരുന്നു ആനന്ദൻ ട്വീറ്റ് ചെയ്തത്. ശ്രീകൃഷ്ണനും ഹനുമാനും ഏത് ബാച്ചിലെ ഐ.എഫ്. എസുകാരാണെന്ന ചോദ്യമായിരുന്നു പരിഹാസരൂപേണ ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായ മറുപടികൾ ട്വിറ്ററിൽ ഉണ്ടായി. തുടർന്നാണ് മാലിനി പാർത്ഥസാരഥി വിശദീകരണവുമായെത്തിയത്. ഇതോടെ ആനന്ദൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു.













