അമ്പതു ലക്ഷം രൂപയോളം വിലയുള്ള ഭൂമി സേവാഭാരതിക്ക് കൈമാറി ചേറു അപ്പാപ്പനും മകൻ വർഗീസും. സേവാഭാരതിക്ക് സ്വന്തമായി ഒരു കെട്ടിടം വേണം, എല്ലാവർക്കും സഹായമെത്തിക്കണം.. 18 സെന്റ് ഭൂമി ദാനമായി നൽകിയ ചേറു അപ്പാപ്പന്റെ വാക്കുകളാണ്. ചൊവന്നൂർ പനയ്ക്കൽ വീട്ടിൽ 75കാരനായ ചേറു തന്‍റെ ഭൂമി സേവാകേന്ദ്രം നിർമിക്കാൻ സേവാഭാരതിയുമായി ചേർന്നു പ്രവർത്തിക്കുന്ന ഗുരുവായൂരിലെ സാന്ദീപനി ട്രസ്റ്റിന് രജിസ്റ്റർ ചെയ്തു കൊടുക്കുകയായിരുന്നു.
നാട്ടിലെ ജനങ്ങൾക്കു സൗകര്യമാകുന്ന രീതിയിൽ കെട്ടിടം നിർമിക്കാൻ സമ്മതമാണെങ്കിൽ തന്റെ 18 സെന്റ് വിട്ടുതരാൻ തയാറാണെന്ന് അദ്ദേഹം ചൊവന്നൂർ പഞ്ചായത്ത് 12-ാം വാർഡ് മെംബർ, അജിത വിശാലിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ പൂർത്തിയാക്കി. സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്നെ വിളിച്ച് ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് ചൊവ്വന്നൂർ പഞ്ചായത്ത് ബിജെപി അംഗം അജിത വിശാൽ പറഞ്ഞു.
നല്കുന്ന വസ്തുവിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ഒരു സേവന കേന്ദ്രം ആരംഭിക്കാനും നിർദേശിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം ചേറുവും മകൻ വർഗീസും രജിസ്ട്രേഷൻ പൂർത്തിയാക്കി വസ്തു കൈമാറി.













