കോഴിക്കോട്: വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡിന് ടി.അജീഷും ജിതിൻ ജോയൽ ഹാരിമും അർഹരായി. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ആവിഷ്‌കരിച്ചതിന് മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് മലയാള മനോരമ കണ്ണൂർ ബ്യൂറോ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ടി. അജീഷും ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് അതെ ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമും അർഹരായി. പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ ചൂരൽമല പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട ഫോട്ടോയ്ക്കാണ് ജിതിൻ ജോയലിന് അവാർഡ്. 11, 111 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. എ കെ അനുരാജ്, എം. സുധീന്ദ്രകുമാർ, പി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് റിപ്പോർട്ടറെ തിരഞ്ഞെടുത്തത്. പി.മുസ്തഫ, നന്ദകുമാർ മൂടാടി, രമേശ് കുറുപ്പ് എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് ഫോട്ടോഗ്രാഫറെ തിരഞ്ഞെടുത്തത്.
നാളെ രാവിലെ 11ന് കോഴിക്കോട് കേസരി ഭവനിൽ സംഘടിപ്പിക്കുന്ന നാരദ ജയന്തി ആഘോഷവും പി.വി.കെ നെടുങ്ങാടി അനുസ്മരണ പരിപാടിയിൽ ചലച്ചിത്ര സംവിധായകൻ സുദീപ്‌തോ സെൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, ഫോട്ടോജേർണലിസ്റ്റ് രാജൻ പൊതുവാൾ എന്നിവർ പങ്കെടുക്കും. ”വുഡ്‌സ് ടു റൂട്ട്സ്: രാഷ്ട്ര നിർമ്മാണത്തിൽ മാധ്യമങ്ങളുടെ പങ്ക്, സിനിമകൾക്ക് പ്രേത്യേക ഊന്നൽ” എന്ന വിഷയത്തിൽ ദേശീയ സെമിനാറും നടക്കും. ജേതാക്കൾക്ക് സുദീപ്‌തോ സെൻ അവാർഡ് സമ്മാനിക്കും.
Discussion about this post