കോഴിക്കോട്: മെട്രോമാൻ ഇ. ശ്രീധരന് ഇന്ന് 95 വയസ്. ഇത് ഔദ്യോഗിക ജന്മദിനക്കണക്കുപ്രകാരമാണ്, പിറന്നാൾ മിഥുനത്തിലെ അവിട്ടമാണ്. ജോലിയൊന്നുമില്ലാതെ ജീവിക്കാൻ അറിയാത്ത ഈ ടെക്നോക്രാറ്റ് വിരമിക്കലിൻ്റെ നാലാം ഘട്ടത്തിലേക്കു കടക്കുകയാണ്. ഓരോന്നിനും ഓരോ വിരാമഘട്ടമുണ്ടെന്നും പൂർണമായി ആദ്ധ്യാത്മിക കാര്യങ്ങളിലേക്കു രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 68 വർഷം സക്രിയമായ ഔദ്യോഗിക ജീവിതഘട്ടങ്ങളിലുണ്ടായിരുന്നു. അതിൽ 21 വർഷം റെയിൽ- ഗതാഗത മേഖലയിലാണ്. അതെല്ലാം രാഷ്ട്ര- സാമൂഹിക സേവനമായിരുന്നു. അതിൽ കൃത്യമായ സർവീസ് ചട്ടപ്രകാരമുള്ള വിരമിക്കലുണ്ട്. പിന്നീടും സർക്കാരിൻ്റെ സേവനകാര്യങ്ങളിൽ സഹകരിച്ചു. തുടർന്ന് രാഷ്ട്രീയ- സാമൂഹ്യ- പൊതു പ്രവർത്തന മേഖലകളിൽ വ്യാപൃതനായി. “ഇപ്പോൾ 95ലെത്തി. ഇനി എനിക്ക് ആത്മതൃപ്‌തിക്കുള്ള കാലമാണ്. അതെത്രയായാലും അതിൽ മുഴുകാൻ തീരുമാനിച്ചു. മറ്റെല്ലാം മതിയാക്കി, അതിൽ നിന്നെല്ലാം വിരമിക്കുകയായി.” പൊന്നാനിയിലുള്ള വീട്ടിലെ കൂടിക്കാഴ്ചചയിൽ അദ്ദേഹം പറഞ്ഞു.
“ഭാഗവതം, ഭഗവദ്‌ഗീത എന്നിവ വായിച്ച് അർത്ഥം മനസിലാക്കി അതിൽ മനനം ചെയ്യുകയാണിപ്പോൾ. 70 വയസ്സിൽ ഇതിൽ മുഴുകണമായിരുന്നു. പക്ഷേ, സാമൂഹ്യ ഉത്തരവാദിത്തങ്ങൾ വന്നാൽ സാധിക്കില്ലല്ലോ. ഇപ്പോൾ പൂർണമായി ആദ്ധ്യാത്മികതയിലാണ്. മറ്റെല്ലാ ചുമതലയും ഒഴിഞ്ഞു,” അദ്ദേഹം തുടർന്നു. സ്വാമി ഭൂമാനന്ദതീർത്ഥയാണ് മെട്രോമാൻ ആത്മീയ വഴികാട്ടി.
വിരമിക്കലിനെക്കുറിച്ച്, അതെപ്പോൾ വേണമെന്ന് ഭാഗവതത്തിൽ പറയുന്നുണ്ട്. അതൊരു ധർമമാണ്. ആത്മനുവേണ്ടിയും ചിലത് ചെയ്യേണ്ടതുണ്ട്. എനിക്കുള്ളത് ഞാൻ സമൂഹത്തിന് കൊടുത്തു. ഇനി ശേഷിക്കുന്ന നാൾ ആത്മീയമായി എനിക്കുള്ളത് ഞാൻ ചെയ്യേണ്ടതുണ്ട്. രാവിലെ ഭാഗവതം ഒരു മണിക്കൂർ വായിക്കും. വ്യാഖ്യാനം മനസിലാക്കും, സ്വയം മനനം ചെയ്യും. വൈകിട്ട് ഭഗവദ് ഗീതയും.
ഭാരതപ്പുഴ സംരക്ഷണത്തിനു രൂപംകൊടുത്ത ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ അധ്യക്ഷ സ്ഥാനമുൾപ്പെടെ എല്ലാറ്റിലും നിന്ന് രാജി സമർപ്പിച്ചു. ഒരു പ്രോജക്ട്, അതിവേഗ റെയിൽപാത പദ്ധതിയുടെ കാര്യം മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കിയെല്ലാം ഒഴിഞ്ഞു. പൊതുപരിപാടികൾക്കും ഇനിയില്ല. ഇപ്പോഴും പല സംഘടനകളും സ്ഥാപനങ്ങളും ചർച്ചകൾക്കു വരുന്നുണ്ട്. അവരോടെല്ലാം വിരമിക്കൽ നമസ്തേ പറയുകയാണ് മെട്രോമാൻ.
പക്ഷേ, കർമമാണ് ജീവിതമെന്ന ധർമം പഠിച്ച, ഭഗവദ്‌ഗീതയുടെ ദർശനം ഉൾക്കൊണ്ട് അദ്ദേഹത്തിന് വിരമിക്കലില്ല എന്നതിന് ഒരു തെളിവുകൂടി: “ദേശീയ പാതയിലുണ്ടായ പണിക്കുറ്റത്തിന് യഥാർത്ഥ കാരണം ഞാൻ കണ്ടത്തിയിട്ടുണ്ട്. പക്ഷേ, ഞാനത് പുറത്തുപറയില്ല. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിക്ക് രേഖാമൂലം കൊടുത്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ, കലണ്ടർ പ്രകാരമുള്ള ജന്മദിനത്തിന് ചെറിയ ഒത്തുകൂടലുണ്ടാകാറുണ്ട്. ഇന്നതുമില്ല. “ഞാൻ മറ്റൊരു തലത്തിലേക്കു മാറുകയാണ്”, അദ്ദേഹം പറഞ്ഞു.
Discussion about this post