കൊച്ചി: രണ്ട് പതിറ്റാണ്ടുകാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിൻ്റെ ദേശീയ ചിന്തൻ ബൈഠക്ക് ജൂലൈ 24, 25, 26 തീയതികളിൽ പിറവം ആദിശങ്കര നിലയത്തിൽ നടക്കുമെന്ന് ദേശീയ സംയോജകൻ എ. വിനോദ് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഭാരതീയതയെ പുനഃസ്ഥാപിക്കുന്നതിന് വിവിധ സ്ഥാപനങ്ങളെ ഒരേ വേദിയിൽ കൊണ്ടുവരാൻ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ജ്ഞാനോത്സവങ്ങൾ, ജ്ഞാനമഹാകുംഭം എന്നിവയുടെ വിലയിരുത്തലുകളും തുടർപ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. വികസിത ഭാരതത്തിന് വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് യോഗം രൂപരേഖ തയ്യാറാക്കും.
ഭാരതീയ ജ്ഞാനപരമ്പര, ഭാരതീയ ഭാഷകൾ, പുതുതലമുറയെ സ്വാവലംബികളായി വാർത്തെടുക്കുന്നതിന് ആവശ്യമായ ആധുനിക വിദ്യാഭ്യാസം, ജീവിതമൂല്യങ്ങൾ, പൗരബോധം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന 80 പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകാരാണ് ഈ ചിന്തൻ ബൈഠക്കിൽ പങ്കെടുക്കുക. ആർ.എസ്.എസ് സർസംഘചാലക് ഡോ, മോഹൻ ഭാഗവത് യോഗത്തിൽ പങ്കെടുക്കും.
ഭാരതത്തിലെ സർവകലാശാലകളുടെയും കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ഏജൻസികളുടെയും സ്വകാര്യ സംരംഭകരുടെയും സമ്മേളനം ജൂലൈ 27, 28 തീയതികളിൽ കൊച്ചി അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടക്കും. ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ്. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം. ദേശീയതലത്തിലുള്ള 200 ഓളം സ്ഥാപനങ്ങളുടെ വിസിമാരും ഡയറക്ടർമാരും ജ്ഞാനസഭയിൽ സംബന്ധിക്കും. വികസിത ഭാരതത്തിനായി വിദ്യാഭ്യാസം എന്നതാണ് ചർച്ചാവിഷയം.

ഡോ. മോഹൻ ഭാഗവത്, അമൃത വിശ്വവിദ്യാപീഠം ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവി, ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ, വിവേകാനന്ദ യോഗ സർവകലാശാല കുലാധിപതി ഡോ. എച്ച് നാഗേന്ദ്ര, ആദ്ധ്യാത്മിക ഗുരു ശ്രീ എം. യോഗ ഗുരു ബാബ രാംദേവ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. വികസിത ഭാരതത്തിന് വിദ്യാഭ്യാസ രംഗത്ത് ഒരുമിച്ചുള്ള പ്രവർത്തനത്തെക്കുറിച്ച് ജ്ഞാനസഭ ചർച്ചചെയ്യും. അറിവിനോടൊപ്പം ജീവിതമൂല്യങ്ങൾ, പൗരബോധം , സാമൂഹ്യ സമരസത, ലളിതജീവിതം എന്നിവ വിദ്യാഭ്യാസത്തിൽ മുഖ്യവിഷയമാക്കി അതിലൂടെ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ വളർന്നുവരുന്ന തലമുറയെ എങ്ങനെ സജ്ജമാക്കാം എന്നതായിരിക്കും മുഖ്യ ചർച്ചാവിഷയം. പ്രയാഗ്‌രാജിൽ നടന്ന ജ്ഞാനമഹാകുംഭത്തിൽ അംഗീകരിച്ച സങ്കൽപ്പപത്രങ്ങളുടെ തുടർപ്രവർത്തനത്തെക്കുറിച്ചും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും എങ്ങനെ സമന്വയിപ്പിക്കാം എന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
സമ്മേളനത്തിന്റെ വിജയത്തിനായി 27ന് എറണാകുളം ബിടിഎച്ചിൽ സ്വാഗതസംഘ രൂപീകരണ യോഗം നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ എൻ.സി. ഇന്ദുചൂഢൻ, സംസ്ഥാന സംയോജകൻ പ്രിയേഷ്‌കുമാർ, സംസ്ഥാന സമിതി അംഗം വി.പ്രസീത എന്നിവരും പങ്കെടുത്തു.
Discussion about this post