കേരളത്തിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം സാധ്യമാകുന്നതിനായി നിരന്തര പ്രക്ഷോഭങ്ങളും അതിന്റെ തുടർച്ചയായി ചർച്ചകളും സംഘർഷങ്ങളും നടക്കുന്ന 1920 കൾ. അധ:കൃതരെന്ന് മുദ്രകുത്തപ്പെട്ടവർക്ക് ക്ഷേത്രത്തിനു മുന്നിലുള്ള പൊതുവഴിയിൽ കൂടി പോലും നടക്കാൻ കഴിയാത്ത ആ കെട്ട കാലത്ത് അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1929 മാർച്ച് 10 ന് ഒരു തറക്കല്ലിടൽ ചടങ്ങ് നടന്നു .
അഞ്ചാം ശങ്കരാചാര്യമഠമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർവിർപീഠത്തിലെ ശങ്കരാചാര്യർ കുർതകോടി ആയിരുന്നു ശിലാസ്ഥാപനം നടത്തിയത്.
കൃപാണും കുണ്ഡലിനിയും അങ്കിതമായ കാവിപതാകകൾ കൊണ്ടലങ്കരിക്കപ്പെട്ട് അന്ന് രത്നഗിരി സൗന്ദര്യവതിയായിരുന്നു . ആബാലവൃദ്ധം ജനങ്ങൾ ചടങ്ങിനെ ആഘോഷമാക്കിയപ്പോൾ അധ:കൃതരായി അകറ്റി നിർത്തിയിരുന്ന വാത്മീകി സമൂഹത്തിലെ ശിവു ചവാനായിരുന്നു ചടങ്ങിന്റെ സ്വാഗത ഗാനം ആലപിച്ചത് .
ജാതി വർഗ വംശ വ്യത്യാസമില്ലാതെ അസംഖ്യം ഹിന്ദുക്കൾ പങ്കെടുത്ത ആ ചടങ്ങിൽ വെച്ച് വിനായക ദാമോദര സവർക്കർ ഇങ്ങനെ പ്രഖ്യാപിച്ചു.
“കാശിയിലും പുരിയിലും ദ്വാരകയിലും രാമേശ്വരത്തും അങ്ങനെ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ജാതി വർണ ഭേദമെന്യേ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്നതാണ് എന്റെ ആവശ്യം . സാമൂഹികമായ അങ്ങനെയൊരു വിപ്ലവം ഉണ്ടാകുന്നത് വരെ അതിനു മുന്നോടിയായി ഇവിടെ എല്ലാവർക്കും കയറാനും എല്ലാവർക്കും പൂജ ചെയ്യാനുമുള്ള ഒരു ക്ഷേത്രം നമുക്ക് നിർമ്മിക്കണം.ഇതിൽ ശ്രീകോവിലിൽ ഭഗവാൻ വിഷ്ണുവിന്റെയും ലക്ഷ്മിയുടേയും വിഗ്രഹങ്ങളുണ്ടാവും . ശരീര ശുദ്ധിയുള്ള ഏതൊരു ഹിന്ദുവിനും ഇതിനുള്ളിൽ കടന്ന് പൂജ ചെയ്യാനും പ്രാർത്ഥിക്കാനും കഴിയും . എല്ലാ ഹിന്ദുക്കൾക്കും ഈ ക്ഷേത്രത്തിൽ തുല്യ അധികാരമായിരിക്കും . ഇതിന്റെ പേര് പതിതപാവന മന്ദിർ എന്നായിരിക്കും.“
രണ്ട് വർഷം കൊണ്ട് ക്ഷേത്രം പൂർത്തിയായി . ഭാഗോജി സേത്ത് കീർ എന്ന ധനികനാണ് ക്ഷേത്ര നിർമാണ ചിലവുകൾ ഏറ്റെടുത്ത് നടത്തിയത് .ഒരു ലക്ഷം രൂപ ചെലവായി. ഒടുവിൽ ആ സുദിനം വന്നണഞ്ഞു. പൂജയ്ക്ക് അധികാരമില്ലാത്ത ഭണ്ഡാരി സമുദായത്തിൽ പെട്ട ഭാഗോജിയെക്കൊണ്ട് തന്നെ ആദ്യ പൂജ ചെയ്യിക്കണമെന്നായിരുന്നു തീരുമാനം .
ക്ഷേത്രത്തിനു വേണ്ടി മുൻ കയ്യെടുത്ത സവർക്കർ അതിനു വേണ്ടി രണ്ടു ദിവസം കാശിയിൽ നിന്ന് വന്ന ബ്രാഹ്മണരോട് സംവാദം നടത്തി . പക്ഷേ ഭാഗോജിയെക്കൊണ്ട് പൂജ ചെയ്യിക്കാൻ അവർ ഒരുക്കമായിരുന്നില്ല .
ഇത് കണ്ട് നിരാശനായ ഭാഗോജി ഉദ്യമത്തിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചു. എന്നാൽ സവർക്കർ വിട്ടില്ല . എന്തിനാണോ നാമിതിന് തീരുമാനിച്ചത് . അത് സാധ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ക്ഷേത്രത്തിന്റെ ആവശ്യമെന്ത് . മറ്റ് ക്ഷേത്രങ്ങൾ തന്നെ മതിയല്ലോ . ഇവർ സമ്മതിച്ചില്ലെങ്കിൽ സമ്മതിക്കുന്നവരെ കൊണ്ട് നമുക്ക് കാര്യങ്ങൾ ഭംഗിയായി നടപ്പിലാക്കാം. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല . അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.
ഒടുവിൽ സവർക്കർ തന്നെ വിജയിച്ചു ..
1931 ഫെബ്രുവരി 22 ന് പതിത പാവന മന്ദിറിൽ പ്രതിഷ്ഠ നടന്നു.
ഗണേശശാസ്ത്രി മോദകിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർ തന്നെ നേതൃത്വം നൽകിയ ചടങ്ങിൽ ശങ്കരാചാര്യ കുർതകോടി പ്രാണപ്രതിഷ്ഠ നടത്തി. ഭാഗോജി സേത് കീർ തന്നെ പൂജ ചെയ്തു . ചാമർ , മഹർ , വാത്മീകി തുടങ്ങിയ ഹിന്ദു സമൂഹങ്ങളിലെ അധ:കൃതരെന്ന് ചാപ്പ കുത്തി മാറ്റിനിർത്തിയിരുന്ന എല്ലാ ജാതികളുടേയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ചാമർ നേതാവ് രാജ്ഭോജ് , മഹർ നേതാവ് സുബേദാർ ഗാഡ്ഗെ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിനു ശേഷം കാവി പതാകകളുമായി വലിയ ഘോഷയാത്ര തന്നെ നടന്നു . ഹിന്ദു ധർമ്മം ജയിക്കട്ടെയെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച് എല്ലാ ഹിന്ദുക്കളും ഘോഷയാത്രയിൽ പങ്കെടുത്തു . അങ്ങനെ ഭാരതത്തിന്റെ ചരിത്രത്തിലെ വലിയൊരു വിപ്ലവത്തിന് രത്നഗിരിയിൽ തുടക്കമിട്ടു.
പതിനാലുവർഷത്തെ ജയിൽ വാസത്തിനു ശേഷം രത്നഗിരിയിൽ താമസിക്കേണ്ടി വന്ന വിനായക ദാമോദര സവർക്കർ ആരംഭിച്ച സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിലെ നിർണായകമായ ഏടായിരുന്നു പതിതപാവന മന്ദിർ.
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്ന് ജാമ്യവ്യവസ്ഥയിൽ നിർദ്ദേശമുള്ളതിനാൽ ഹിന്ദു നവോത്ഥാനത്തിനായി പ്രവർത്തിക്കാനായിരുന്നു സവർക്കർ തീരുമാനിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തെ തുടർന്ന് ഹിന്ദുക്കൾ നേരിട്ട ക്രൂരതകളും ജാതീയമായ തമ്മിലടികൾ കൊണ്ട് ആ ക്രൂരതകളെ നേരിടാൻ ഹിന്ദുക്കൾക്ക് കഴിയാതെ പോയതും അദ്ദേഹത്തെ സ്പർശിച്ചു. രത്നഗിരിയിലെ വിഠോബ ക്ഷേത്രം അടിസ്ഥാനമാക്കി ജാതിവിവേചനത്തിനെതിരെ പോരാടാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
സരസ്വതീക്ഷേത്രങ്ങളായി കരുതപ്പെട്ടിരുന്ന വിദ്യാലയങ്ങളിൽ നിന്നായിരുന്നു തുടക്കം. എല്ലാ ജാതിയിൽ പെട്ടവർക്കും പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ അവകാശമുണ്ടെന്ന് സവർക്കർ പ്രഖ്യാപിച്ചു. അധ:കൃതരുടെ കുട്ടികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കാത്ത ജാത്രി ഭ്രാന്തന്മാരുടെ ക്രൂരതയ്ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഗ്രാമങ്ങൾ തോറുമെത്തി നിരന്തരം പ്രചാരണങ്ങൾ നടത്തി. കുട്ടികൾ ഒരുമിച്ചിരുന്നാൽ ജാതിവിവേചനം എന്ന ക്രൂരതയെ തടയാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഒരു ക്രിസ്ത്യാനിക്കുട്ടിയെ നിങ്ങൾ തടയുന്നില്ല. കാരണം ബ്രിട്ടീഷുകാരന്റെ വെടിയുണ്ട നിങ്ങളെ തേടി വരും. ഒരു മുസ്ലിം കുട്ടിയെ നിങ്ങൾ തടയില്ല , കാരണം അവർ സംഘടിതരായി നിങ്ങളെ ചോദ്യം ചെയ്യും. ഒരു പാവം മഹർ ജാതിയിലെ കുട്ടിയെ നിങ്ങൾ തടയും. എന്നാൽ അവൻ മുസ്ലിമോ ക്രിസ്ത്യാനിയോ ആയി മതം മാറിയാൽ നിങ്ങൾ തടയില്ല.. ഇതെന്തു തരം ഭ്രാന്താണ് ?“ സരസ്വതിയുടെ മുന്നിൽ വിവേചനം കാണിക്കുന്ന നിങ്ങൾക്ക് നാണമില്ലേ ?
അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടായില്ല.. പക്ഷേ അതിനു ഫലമുണ്ടായി. എല്ലാ സ്കൂളുകളിലും എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനമനുവദിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറി. അതൊന്നും ഒരു പകൽ കൊണ്ടുണ്ടായ മാറ്റമായിരുന്നില്ല. അല്ലെങ്കിലും നിരന്തരമായ പ്രവർത്തനം അദ്ദേഹത്തിനു പുതുമയായിരുന്നില്ലല്ലോ.
പൊതു ആഘോഷങ്ങളിലെ ജാതിവിവേചനമൊഴിവാക്കാനായിരുന്നു അടുത്ത ശ്രമം. അതിനായി ഗണേശോത്സവങ്ങൾ തെരഞ്ഞെടുത്തു. രത്നഗിരിയിൽ ഗണേശോത്സവങ്ങളിൽ പങ്കെടുക്കാൻ മഹർ, ചമർ, ഭംഗി തുടങ്ങിയ അധ:കൃതരെന്ന് മുദ്രകുത്തപ്പെട്ടവരുടെ ഗ്രാമങ്ങൾ തോറും സാവർക്കറെത്തി. ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാവരേയും അദ്ദേഹം നേരിട്ടു ക്ഷണിച്ചു. ആദ്യമൊന്നും അവരെത്തിയില്ല. സവർക്കർ പിന്മാറിയില്ല. വീണ്ടും വീണ്ടും ഗ്രാമങ്ങൾ തോറുമെത്തി. ഒടുവിൽ എല്ലാവരുമൊരുമിച്ചുള്ള ഗണേശോത്സവങ്ങളും ഘോഷയാത്രകളും രത്നഗിരിയിൽ നടന്നു.
നാടകശാലകളിൽ ഒരുമിച്ചിരുന്ന് നാടകങ്ങൾ കാണാൻ ജാതി ഒരു വലിയ തടസ്സമായിരുന്നു. അതിനും സവർക്കർ വഴി കണ്ടു പിടിച്ചു. സ്വന്തം നാടകങ്ങൾക്കും കലാപരിപാടികൾക്കും സൗജന്യമായി ടിക്കറ്റുകൾ കൊടുത്ത് അവരെ അദ്ദേഹം നാടകശാലയിലെത്തിച്ചു. താമസിയാതെ ആ ജാതിമതിലുകളും പൊളിഞ്ഞു വീണു.
ഒരുമിച്ച് ഭക്ഷണം കഴിക്കാതെ എങ്ങനെ ഹിന്ദു ഐക്യമുണ്ടാകും എന്ന ചോദ്യം സവർക്കറുടെ മനസ്സിൽ നേരത്തെ തന്നെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പന്തിഭോജനത്തിനായുള്ള പ്രവർത്തനമായിരുന്നു അടുത്തതായി ചെയ്തത്. സവർക്കറെ ഒരു പരിപാടിയിലേക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ അദ്ദേഹം വരണമെങ്കിൽ പരിപാടിക്ക് ശേഷം ഒരു പന്തിഭോജനവും കൂടി ഉണ്ടായിരിക്കണം. തന്റെ പരിപാടികൾ , നാടകങ്ങൾ , പ്രഭാഷണങ്ങൾ തുടങ്ങിയവക്കെല്ലാം പന്തിഭോജനം ഒരു നിർബന്ധിത ചടങ്ങാക്കി മാറ്റി.
എല്ലാവർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഒരു ഹോട്ടലും അദ്ദേഹം രത്നഗിരിയിൽ ആരംഭിച്ചു. 1933 മെയ് 1 നായിരുന്നു ഓൾ ഹിന്ദു കഫേ എന്ന പേരിൽ ഒരു ഹോട്ടൽ അദ്ദേഹം ആരംഭിച്ചത്. അവിടെ പാചകം ചെയ്യാനും ആഹാരം വിതരണം ചെയ്യാനും പിന്നാക്ക സമുദായങ്ങളിലെ ആളുകളെയായിരുന്നു ചുമതലപ്പെടുത്തിയത്. സമൂഹത്തിലെ ഉന്നതരായ നിരവധി പേർ സവർക്കറുടെ സമ്പർക്കത്തിലൂടെ ഓൾ ഹിന്ദു കഫേയിൽ ഭക്ഷണം കഴിക്കാനെത്തി. അവിടെ ഭക്ഷണം കഴിക്കുന്നവരെ സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ പോലുമുണ്ടായി. ശക്തമായ എതിർപ്പുകളുണ്ടായെങ്കിലും കാലക്രമേണ അദ്ദേഹം തന്നെ പന്തിഭോജന വിഷയത്തിലും വിജയിച്ചു. രത്നഗിരിയിൽ മാത്രമല്ല മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്കും സവർക്കറുടെ നവോത്ഥാനം പടർന്നുകയറി.
സ്വതന്ത്രയായ ഭാരതമാതാവിനൊപ്പം ജാതിവിവേചനങ്ങളില്ലാത്ത ഹിന്ദു സമൂഹമെന്നതും സവർക്കറുടെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ കരിങ്കൽ ഭിത്തിയിൽ രാഷ്ട്രഗീതങ്ങൾ കോറിയിട്ട അതേ കരുത്തുറ്റ മനസ്സുമായി അദ്ദേഹം പ്രവർത്തിച്ചു. സംവാദങ്ങളും പ്രഭാഷണങ്ങളും നടത്തി. നിരന്തരം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. ഒടുവിൽ താൻ ഏത് ക്ഷേത്രം അടിസ്ഥാനമാക്കിയാണോ നവോത്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ചത് ആ വിഠോബ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കാനുള്ള ശ്രമത്തിലും സവർക്കർ വിജയിച്ചു.
ആരെയും തലോടിയോ പ്രീണിപ്പിച്ചോ അപേക്ഷിച്ചോ ജാതിവിവേചനം ഇല്ലാതാക്കാനായിരുന്നില്ല സവർക്കർ ശ്രമിച്ചത്. എന്നാൽ സംഘർഷത്തിന്റെ പാതയിലേക്ക് തിരിഞ്ഞതുമില്ല. കൃത്യമായ ചോദ്യങ്ങളും തെളിവുള്ള വാദങ്ങളും. എതിർത്തവർക്കൊന്നും ആ വാദഗതികൾക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ എതിർത്തവരും ഒപ്പം കൂടി. സംഘർഷത്തിലൂടെയല്ലാത്ത സാമൂഹ്യസമരസത അവിടെ സാധ്യമായി.
കവി , സാഹിത്യകാരൻ, സ്വാതന്ത്ര്യസമര നായകൻ, ഹിന്ദു സംഘടന നേതാവ് , ഇതിൽ എങ്ങനെ അറിയപ്പെടാനാണ് താങ്കൾ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം ഒരിക്കൽ ഇങ്ങനെ മറുപടി നൽകി.
“എന്തിന്റെയെങ്കിലും പേരിൽ അറിയപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നേയില്ല. ഇനി എന്തെങ്കിലും കാരണവശാൽ അറിയപ്പെടുന്നുണ്ടെങ്കിൽ അതൊരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലാകണമെന്നാണ് ഞാൻ ചിന്തിക്കുന്നത്.
നവോത്ഥാന നായകൻ സ്വാതന്ത്ര്യ വീർ വിനായക ദാമോദര സാവർക്കർക്ക് പ്രണാമങ്ങൾ .. !
Discussion about this post