കണ്ണൂർ: കൊട്ടിയൂരിൽ രേവതി ആരാധന ഇന്ന്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന. അക്കരെ സന്നിധിയിലാകും ആരാധന നടക്കുക. ഉഷഃപൂജയ്‌ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയം അറിയിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിൻ ശീവേലിയാണ് ഇന്ന് നടക്കുക. വിശേഷ വാദ്യങ്ങളോടൊപ്പം ആനകൾക്ക് സ്വർണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടങ്ങളുണ്ടാകും. സ്വർണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളി ക്ടാരം തുടങ്ങിയ പൂജാ പാത്രങ്ങൾ ശീവേലിക്ക് അകമ്പടിയായി എഴുന്നള്ളിക്കും. പൊന്നിൻ ശീവേലിക്ക് ശേഷം കോവിലകം കൈയാലയിൽ ആരാധനാ സദ്യയുമുണ്ടാകും.
വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. കോട്ടയം രാജവംശത്തിലെ തെക്കേ കോവിലകം വകയായാണ് രേവതി ആരാധന നടത്തുന്നത്. പെരുമാൾക്ക് കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ കോവിലകത്തുനിന്നുമാണ് നൽകുക. അതേസമയം ശനിയാഴ്ചയാണ് ആരാധനകളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് രോഹിണി ആരാധന. ആരാധനാ പൂജകളോടൊപ്പം ആലിംഗന പുഷ്പാഞ്ജലിയും നടക്കുന്നത് രോഹിണി നാൾ ആരാധനയ്‌ക്കാണ്.
കൊട്ടിയൂർ പ്രകൃതിയും മനുഷ്യരിലെ ആത്മീയ ഭാവങ്ങളും സമന്വയിപ്പിക്കുന്ന വൈശാഖ മഹോാത്സവത്തിൽ ഭക്തരുടെ വൻ ജനപ്രവാഹമാണ്. കോരിച്ചൊരിയുന്ന മഴയിലും തൊഴു കൈയോടെ ശിവ മന്ത്രം മുഴക്കി ഇക്കരെ കൊട്ടിയൂരിൽ ഭക്തജനസഞ്ചയം തന്നെയാണ് അണിനിരന്നത്. നാനഭാഗത്ത് നിന്നുമെത്തുന്ന ശിവഭക്തരുടെ ഓംകാര ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കൊട്ടിയൂർ പെരുമാളിന് ഇളനീരഭിഷേകവും നടത്തി. മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ഇന്നലെ നടന്നത്.
Discussion about this post