ന്യൂഡൽഹി: സിപിഎം നേതാവും മുൻമന്ത്രിയുമായ എം എം മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള മണിയുടെ വിവാദ പ്രസംഗമാണ് കോടതി പരിശോധിക്കുക. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങൾ പരിശോധിക്കുന്ന ബെഞ്ചാണ് മണിയുടെ പ്രസംഗവും പരിഗണിക്കുക.
വിവാദ പ്രസംഗത്തിനെതിരെ ജോർജ് വട്ടക്കുളം നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ വിവാദ പരാമർശം നടത്തിയത്. പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടിൽ കുടിയും മറ്റു പരിപാടികളുമായിരുന്നു എന്നായിരുന്നു മണിയുടെ പ്രസ്താവന.
“പൊമ്പിളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ. ആ വനത്തിൽ. അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നന്ന് എന്നാ സജിയോ. ആ എല്ലാരും കൂടെ കൂടി. ഇതൊക്കെ ഞങ്ങക്കറിയാം. മനസ്സിലായില്ലേ. ഞാനത് പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ടിന്നലെ. പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല” എന്നാണ് മണി പ്രസംഗിച്ചത്.
















