ബറേലി∙ പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്‌ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി പറഞ്ഞു. ‘‘കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മുസ്‍ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്‌ലിംകളുമായി യാതൊരു ബന്ധവുമില്ല.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍പ് നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു മുസ്‌ലിമിന്റെ പോലും പൗരത്വം ഇതുമൂലം ഇല്ലാതാകില്ല. മുന്‍വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.’’ – ഷഹാബുദീന്‍ റസ്‌വി പറഞ്ഞു.
മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നുവെന്നതാണ് 2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം. എന്നാൽ, ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമല്ല പുതിയ വ്യവസ്ഥകളെന്നാണ് സുപ്രീം കോടതിയിലുൾപ്പെടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.













