ബെംഗളൂരു: ഹിന്ദുക്കൾക്കും ഇതര ന്യൂനപക്ഷങ്ങൾക്കുമെതിരായ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ബംഗ്ലാദേശ് സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ. സമീപകാലത്ത് ബംഗ്ലാദേശിലുണ്ടായ ഭരണമാറ്റത്തിന് ശേഷം തുടർച്ചയായുള്ള ഇസ്ലാമിക അക്രമങ്ങളിൽ പ്രതിനിധി സഭാ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹവും നേതൃത്വവും ഈ വിഷയത്തിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി ശബ്ദമുയർത്തണമെന്ന് പ്രതിനിധി സഭ ആഹ്വാനം ചെയ്തു.
ആസൂത്രിതവും നിരന്തരവുമായ അക്രമവും അനീതിയും അടിച്ചമർത്തലുമാണ് അവിടെ നടമാടുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഭരണമാറ്റത്തെത്തുടർന്ന് മഠങ്ങൾ, ക്ഷേത്രങ്ങൾ, ദുർഗാപൂജ പന്തലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദേവതകളെ അപമാനിക്കൽ, ക്രൂരമായ കൊലപാതകങ്ങൾ, സ്വത്തുക്കൾ കൊള്ളയടിക്കൽ, സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികമായി പീഡിപ്പിക്കൽ, നിർബന്ധിത മതപരിവർത്തനം എന്നിവ തുടർച്ചയായിരിക്കുന്നു. ഈ സംഭവങ്ങളുടെ ഇരകളിൽ ഭൂരിഭാഗവും ഹിന്ദുക്കളും ഇതര ന്യൂനപക്ഷ സമൂഹങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇവ രാഷ്ട്രീയ പ്രശ്നങ്ങളുടെ ഭാഗം മാത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ട് മതപരമായ വശം നിഷേധിക്കുന്നത് സത്യത്തിന് നിരക്കാത്തതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പട്ടികജാതി, പട്ടികവർഗക്കാർ അടക്കമുള്ള ഹിന്ദുക്കൾ മതഭ്രാന്തരായ ഇസ്ലാമിക ശക്തികളുടെ പീഡനത്തിനിരയാവുന്നത് ബംഗ്ലാദേശിൽ പുതിയ കാര്യമല്ല. അന്നാട്ടിലെ ഹിന്ദു ജനസംഖ്യയിൽ തുടർച്ചയായുണ്ടാവുന്ന കുറവ് നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണ്. 1951ൽ 22 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 7.95 ശതമാനമായി.

അക്രമത്തിനും വിദ്വേഷ നീക്കങ്ങൾക്കും സർക്കാരും സംവിധാനങ്ങളും പിന്തുണ നൽകുന്നത് ഗുരുതരമായ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശിൽ നിന്ന് തുടർച്ചയായി പുറത്തുവരുന്ന ഭാരതവിരുദ്ധ പ്രസ്താവനകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം പറഞ്ഞു.
രാജ്യങ്ങൾ തമ്മിൽ അവിശ്വാസത്തിൻ്റെയും ഏറ്റുമുട്ടലിൻ്റെയും അന്തരീക്ഷം സൃഷ്ടിച്ച് ഭാരതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മുഴുവൻ അസ്ഥിരത വളർത്താൻ ചില അന്താരാഷ്ട്ര ശക്തികളുടെ കൂട്ടായ ശ്രമം നടക്കുന്നുണ്ട്. അത്തരം ഭാരതവിരുദ്ധ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പാകിസ്ഥാന്റെയും ഡീപ് സ്റ്റേറ്റിന്റെയും പ്രവർത്തനങ്ങൾ തുറന്നുകാട്ടണമെന്നും അവയ്ക്കെതിരെ ശബ്ദം ഉയർത്തണമെന്നും അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ചിന്തകരോടും നേതാക്കളോടും ആർഎസ് എസ് പ്രതിനിധിസഭ അഭ്യർത്ഥിച്ചു.
ഭാരതമുൾക്കൊള്ളുന്ന മുഴുവൻ മേഖലയ്ക്കും പൊതുവായ ഒരു സംസ്കാരവും ചരിത്രവും സാമൂഹിക ബന്ധങ്ങളുമുണ്ട്, അതുകൊണ്ടുതന്നെ ഒരിടത്ത് ഉണ്ടാകുന്ന ഏത് പ്രക്ഷോഭവും മേഖലയിലുടനീളം ആശങ്ക ഉയർത്തുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഭാരതവും അയൽ രാജ്യങ്ങളും പങ്കിടുന്ന പൈതൃകം ശക്തിപ്പെടുത്തുന്നതിന് എല്ലാ ഭാഗത്തുനിന്നും ശ്രമമുണ്ടാകണം.
പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിലും ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ അതിക്രമങ്ങളെ സധൈര്യം ചെറുത്തുനിന്നു എന്നത് ശ്രദ്ധേയമാണ്. ഈ ദൃഢനിശ്ചയത്തിന് ഭാരതത്തിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തിൽ നിന്നും ധാർമ്മികവും മാനസികവുമായ പിന്തുണ ലഭിച്ചു എന്നത് പ്രശംസനീയമാണ്. ഭാരതത്തിലെയും വിവിധ രാജ്യങ്ങളിലെയും വിവിധ ഹിന്ദു സംഘടനകൾ ഈ അക്രമത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് പ്രതിഷേധങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും ബംഗ്ലാദേശി ഹിന്ദുക്കളുടെ സുരക്ഷയ്ക്കും അഭിമാനത്തിനുമായി ആവശ്യമുയർത്തി. അന്താരാഷ്ട്ര സമൂഹത്തിലെ നിരവധി നേതാക്കളും അവരുടെ തലത്തിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും സംരക്ഷണം നൽകണമെന്ന ദൃഢനിശ്ചയം ഭാരത സർക്കാരും പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇടക്കാല സർക്കാരുമായും നിരവധി ആഗോള വേദികളിലും ഭാരത സർക്കാർ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ സംരക്ഷണം, അന്തസ്സ്, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ബംഗ്ലാദേശ് സർക്കാരുമായി നിരന്തരവും അർത്ഥവത്തായതുമായ സംഭാഷണങ്ങളിൽ ഏർപ്പെടണമെന്നും പ്രതിനിധിസഭ ഭാരത സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
Discussion about this post