മുംബൈ: 2047ല്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നതിന് പകരം അഖണ്ഡഭാരതത്തിന്റെ ഉദയം സ്വപ്നം കാണുകയാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അഞ്ഞൂറാണ്ട് തുടര്‍ച്ചയായി നടത്തിയ അതിക്രമങ്ങളിലൂടെയും അധിനിവേശത്തിലൂടെയും സുല്‍ത്താന്‍മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ചെയ്യാനാവാത്തത്, ഇരുനൂറാണ്ട് കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് കഴിയാത്തത് സ്വതന്ത്രഭാരതത്തില്‍ സംഭവിക്കുമെന്ന് എന്തിനാണ് ആശങ്കപ്പെടുന്നത്. ഇത് 1947 അല്ല. നമ്മള്‍ വളരെ മുന്നോട്ട് പോയി. ഭാരതം വീണ്ടും വിഭജിക്കപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടും. നമ്മള്‍ അഖണ്ഡഭാരതം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ഈ ദൃഢനിശ്ചയം ഓരോരുത്തരും ഉറപ്പിക്കണം. പേടിസ്വപ്നങ്ങള്‍ കാണുന്നവരോടാണ് അത് നടക്കില്ല. നടക്കാന്‍ നമ്മള്‍ അനുവദിക്കില്ല, രാജ്യത്ത് വിഭജനം സൃഷ്ടിക്കാനുള്ള ദേശവിരുദ്ധനീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സംഘശതാബ്ദി വ്യാഖ്യാനമാലയുടെ രണ്ടാം ദിവസം മറുപടി പറയുകയായിരുന്നു സര്‍സംഘചാലക്.
വര്‍ളി നെഹ്‌റു സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘സംഘയാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍’ എന്ന ദ്വിദിന പ്രഭാഷണ പരിപാടിയില്‍ തൊള്ളായിരത്തിലേറെ വിശിഷ്ട വ്യക്തികളാണ് പങ്കെടുത്തത്. സദസിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നലെ രണ്ട് സെഷനുകളിലായി സര്‍സംഘചാലക് മറുപടി പറഞ്ഞു.
ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ അവിടുത്തെ ഒന്നേകാല്‍കോടി ഹിന്ദുക്കള്‍ സംഘടിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് സര്‍സംഘചാലകനാകുന്നത് ജാതി മാനദണ്ഡമാക്കിയല്ല. ബ്രാഹ്‌മണനോ ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ അല്ല, മറിച്ച് ഒരു ഹിന്ദുവായിരിക്കും സര്‍സംഘചാലക്. അതിന് ജാതി തടസമോ യോഗ്യതയോ അല്ല.തലമുറകളായി അനീതിക്കോ അടിച്ചമര്‍ത്തലിനോ വിധേയരായവരെ സമഗ്രമായി ഉയര്‍ത്തുകയും അവരില്‍ സുരക്ഷിതത്വബോധം വളര്‍ത്തുകയും ചെയ്യുന്നതുവരെ ഭരണഘടനാ സംവരണം തുടരണമെന്ന് തന്നെയാണ് ആര്‍എസ്എസിന്റെ നിലപാടെന്ന് സര്‍സംഘചാലക് ആവര്‍ത്തിച്ചു.അഴിമതിക്കെതിരായ എല്ലാ പ്രസ്ഥാനങ്ങളിലും സ്വയംസേവകര്‍ പങ്കാളികളാകണം. എങ്കിലും നിയമങ്ങള്‍ കൊണ്ടുമാത്രം അഴിമതി നിയന്ത്രിക്കപ്പെടുമെന്ന് കരുതുന്നില്ല. അതിന് സംസ്‌കാരസമ്പന്നമായ ഒരു സാമൂഹിക മനസ് രൂപപ്പെടണം. ഒരു വ്യവസ്ഥിതിയും ദുഷിച്ചതല്ല. മനസ്ഥിതിയുടെ പ്രശ്‌നമാണതെന്ന് അദ്ദേഹം പറഞ്ഞു.
ബലപ്രയോഗത്തിലൂടെയോ പ്രേരണയിലൂടെയോ ഉള്ള മതപരിവര്‍ത്തനം അപലപനീയമാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. സ്വയമേവ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നതാണ് അതിനുള്ള മറുപടി. ഒരാള്‍ സ്വമേധയാ മതം മാറുന്നതിനെ എതിര്‍ക്കേണ്ടതില്ല. ജനസംഖ്യാ അനുപാതങ്ങള്‍ മാറുന്നതിന് ജനനനിരക്ക് കുറയുന്നത് മാത്രമല്ല, മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധ കുടിയേറ്റവും കാരണമാണ്. അത്തരം നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന നടപടി കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
ഹിന്ദു, സിഖ് സമൂഹം രക്തബന്ധമുള്ളവരാണ്. ആരാധനാരീതികള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ അവ വേറിട്ടതല്ല. ഒരേ പാരമ്പര്യമാണ് നമ്മുടേത് ഗുരു ഗ്രന്ഥസാഹിബില്‍ സിഖ് ഗുരുക്കന്മാരുടെ മാത്രമല്ല, ഭാരതീയ ആചാര്യന്മാരുടെ ദര്‍ശനങ്ങളെല്ലാം അതിലുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ നാമെല്ലാവരും ഒന്നാണ്. ഹിന്ദു മതല്ല. പുരാതനമായ സനാതന ധര്‍മ്മമാണത്. ബുദ്ധന്‍ ഈ സനാതന ധര്‍മ്മത്തിന് കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ആധുനിക കാലത്ത്, ഡോ. ബാബാസാഹേബ് അംബേദ്കറും അതുതന്നെയാണ് ചെയ്തത്.
ഭാരതരത്‌നം ലഭിച്ചില്ലെങ്കിലും, സ്വാതന്ത്ര്യവീര സവര്‍ക്കര്‍ ദശലക്ഷക്കണക്കിന് ഭാരതീയരുടെ ഹൃദയങ്ങളിലെ രത്‌നമാണെന്നും ഭാരതരത്‌നം ലഭിച്ചാല്‍, അതിന്റെ തിളക്കം വര്‍ധിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അധികാരത്തിലേക്കുള്ള ബിജെപിയുടെ ഉയര്‍ച്ച സംഘത്തിനല്ല, ആര്‍എസ്എസിന്റെ ശക്തിയും സ്വീകാര്യതയും സമാനമായ ആശയങ്ങളും ഭാരതീയ നയങ്ങളുമുള്ള പാര്‍ട്ടികള്‍ക്ക് പ്രയോജനപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് വളര്‍ന്നത് സ്വയംസേവകരുടെ കഠിനാധ്വാനവും സമൂഹം നല്കിയ സ്‌നേഹവും വിശ്വാസവും കാരണമാണ്. സംഘം ഒരു സംഘടനയുടെ മേലും നിയന്ത്രണം ചെലുത്തുന്നില്ല. ആ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകര്‍ക്ക് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനും മതിയായ സ്വാതന്ത്ര്യമുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം വ്യക്തിനിര്‍മ്മാണം മാത്രമാണ്.
സമൂഹത്തിന്റെ മാനസികാവസ്ഥയെ പാകപ്പെടുത്തി, എല്ലാ സമൂഹങ്ങളുടെയും വിശ്വാസമാര്‍ജിച്ച് ഏകീകൃത പൊതു സിവില്‍ നിയമം നടപ്പാക്കണമെന്നാണ് ആര്‍എസ്എസ് നിലപാട്. ഉത്തരാഖണ്ഡിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, അവയെ സ്വാഗതം ചെയ്യുന്നു. വൈവിധ്യത്തിലെ ഏകത്വം തത്വത്തിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ഭദേശിയ, കൊങ്കണ്‍ പ്രാന്ത സംഘചാലക് അര്‍ജുന്‍ ചന്ദേക്കര്‍, മുംബൈ മഹാനഗര്‍ സംഘചാലക് സുരേഷ് ഭാഗേരിയ എന്നിവരും വേദിയിലുണ്ടായിരുന്നു.














Discussion about this post