തഞ്ചാവൂര്‍: മതപരിവര്‍ത്തനപീഡനത്തിനിരയായി മൈക്കിള്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍)റിപ്പോര്‍ട്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനും ബാലാവകാശച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് സംഭവത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായതെന്ന് പത്ത് പേജുള്ള എന്‍സിപിസിആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ നിരവധി കാര്യങ്ങള്‍ പോലീസ് അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, കമ്മീഷന്‍, ജനുവരി 20ന് തമിഴ്‌നാട് ഡിജിപിക്ക് ഒരു കത്ത് നല്‍കിയിരുന്നു. അതില്‍ നിശ്ചിത സമയത്ത് മറുപടി തന്നില്ല. 3545 വ്യത്യസ്തമായ പരാതികളാണ് വിഷയത്തില്‍ കമ്മീഷന് മുമ്പാകെ വന്നത്.
കമ്മീഷന്‍ സ്‌കൂള്‍ പരിസരം സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് താമസിക്കാന്‍ പ്രത്യേക മുറികളും താമസ സൗകര്യവും അവിടെ ഇല്ല. മരിച്ച പെണ്‍കുട്ടി താമസിച്ചിരുന്ന ഹാള്‍ വൃത്തിയാക്കിയെന്നും ഫര്‍ണിച്ചര്‍, പുസ്തകം തുടങ്ങിയവയെല്ലാം അവിടെ നിന്ന് മാറ്റുകയും ചെയ്തിരുന്നു. തെളിവുകളില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. നാളിതുവരെയായി വിഷത്തിന്റെ ഉറവിടം പോലും കണ്ടെത്താന്‍ പോലീസിന് ആയില്ല. പെണ്‍കുട്ടിയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ കുടുംബം നല്‍കിയ എല്ലാ പരാതികളും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഇപ്പോള്‍ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post