ന്യൂദല്‍ഹി:യുവാക്കള്‍ക്ക് സായുധസേനകളില്‍ സേവനമനുഷ്ഠിക്കാന്‍ അവസരമൊരുക്കുന്ന വമ്പന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍. പതിനേഴര മുതല്‍ 21 വയസുവരെയുള്ളവര്‍ക്ക് നാലു വര്‍ഷം മികച്ച സേവന വേതന വ്യവസ്ഥയില്‍ മൂന്നു സേനകളില്‍ പ്രവര്‍ത്തിക്കാന്‍ വഴി തുറക്കുന്ന അഗ്‌നിപഥ് പദ്ധതിക്ക് ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. സൈനികര്‍ അഗ്‌നിവീരന്മാര്‍ എന്നാകും അറിയപ്പെടുക.
ഈ വര്‍ഷം 46000 അഗ്നിവീരരെയാണ് നിയമിക്കുക, മൂന്നു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30,000 മുതല്‍ 40,000 രൂപവരെയാണ് പ്രതിമാസ ശമ്പളം. ഇവര്‍ക്ക് 48 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ലഭിക്കും. നാലു വര്‍ഷം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍11.74 ലക്ഷം രൂപ സേവാ നിധിയായി ലഭിക്കും. ഇതിനെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും.സര്‍വ്വീസില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അവസരം ലഭിക്കും. അപേക്ഷിച്ചാല്‍ അവരുടെ പ്രവര്‍ത്തനം വിലയിരുത്തി അതിന് വഴിയൊരുക്കും.
കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നിയമനം. നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും പദ്ധതിയിലും തുടരുക. 2023 ജൂലൈയില്‍ ആദ്യ ബാച്ച് സജ്ജമാകും. ആറുമാസത്തെ പരിശീലനത്തിന് ശേഷമാവും നിയമനം. ഗ്രാറ്റുവിറ്റിക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും.
സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പദ്ധതി വഴി സായുധസേനാ റിക്രൂട്ട്മെന്റ് നയത്തിലും വലിയ മാറ്റം വരും. റെഗുലര്‍ കേഡറായി നിയമനം ലഭിച്ചാല്‍ ചുരുങ്ങിയത് 15 വര്‍ഷം സേവനമനുഷ്ഠിക്കണം. ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും അവരുടെ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. നാവികസേനയിലും വ്യോമസേനയിലും തത്തുല്യമായ റാങ്കുകളില്‍ ഇക്കാര്യം ക്രമീകരിക്കും.അഗ്നിപഥ് സായുധസേനയ്ക്ക് യുവത്വത്തിന്റെ മുഖം നല്‍കുന്ന പരിവര്‍ത്തന സംരംഭമാണ്. ഈ പദ്ധതി വിവിധ മേഖലകളിലെ പുതിയ കഴിവുകള്‍ക്കൊപ്പം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.













