എരമംഗലം: ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബർ ആക്രമണം.
വെള്ളിയാഴ്‌ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. ഇതിനെ വിമർശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികിൽ ചായക്കട നടത്തുന്നയാളുമായ ഭഗവാൻ രാജൻ മറുകുറിപ്പുമായി രംഗത്തുവന്നു. തുടർന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്‌പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോർത്തു.
ഇതിനിടയിൽ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണവുമുണ്ടായി. ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീവെച്ചു നശിപ്പിച്ചിരുന്നു.
തിങ്കളാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക്ക് മാധ്യമ കൂട്ടായ്‍മയും വന്നേരിനാട് പ്രസ് ഫോറവും ആവശ്യപ്പെട്ടു.
Discussion about this post