വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും രാജ്യം മുഴുവന്‍ നടത്തണമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഡല്‍ഹി കേന്ദ്രികരിച്ചും പരിപാടികള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു.
പഞ്ചാബില്‍ നിന്നുള്ള അകാലികളും ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. സവര്‍ണ്ണനും അവര്‍ണ്ണനും തോളോടു തോള്‍ചേര്‍ന്ന് നടത്തിയ പ്രതിഷേധം. വിവിധ സമുദായങ്ങളിലെ നിരവധി സ്ത്രീകളാണ് സത്യഗ്രഹത്തിന് നേതൃത്വം നല്കിയ്. ഇതൊരു തിരുത്തല്‍ പ്രക്രിയയാണ്. ഹിന്ദു സമൂഹത്തിലെ തെറ്റുകള്‍ തിരുത്താന്‍ ഓരോ സമയത്തും അതിനുള്ളില്‍ തന്നെ ആളുകള്‍ ഉണ്ടാകും. സ്വയംതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായാണ് സത്യഗ്രഹം നടന്നത്.
കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയും പറയുന്നത് അന്ധവിശ്വാസങ്ങള്‍ക്ക് അധിഷ്ഠതമാണ് ഹിന്ദുസമൂഹമെന്നാണ്. എന്നാല്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മറ്റക്കര ശ്രീരാമകൃഷ്ണമഠത്തിലെ വിശുദ്ധാനന്ദ സ്വാമി അധ്യക്ഷനായി. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എസ്. ജയസൂര്യന്‍, ജോ. കണ്‍വീനര്‍ ഇ.എസ് ബിജു, ഡോ. ജെ. പ്രമീളാദേവി, കെ.വി. ശിവന്‍, പി.ജി. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്കിയവരുടെ പിന്മുറക്കാരെ യോഗത്തില്‍ കേന്ദ്രമന്ത്രി ആദരിച്ചു. ടി.കെ. മാധവന്റെ ചെറുമകന്‍ ഗംഗാധരന്‍, ചെറുമകള്‍ ഡോ. വിജയ നായര്‍, ഗോവിന്ദപണിക്കരുടെ ഇളയമകന്‍ രാമചന്ദ്രന്‍പിള്ള, കെ.വി. രാമന്‍ ഇളയതിന്റെ പിന്മുറക്കാരന്‍ ദാമോദരന്‍ ഇളയത് തുടങ്ങിയവരെയാണ് മന്ത്രി ആദരിച്ചത്.
















