പാലക്കാട്: വീണ്ടും ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ. പാലക്കാട് വിക്ടോറിയ കോളേജിലാണ് ബോർഡ് ഉയർത്തിയത്. ദേശീയ ബോധത്തെ അധിക്ഷേപിക്കുന്ന വിധത്തിലാണ് ബോർഡിലെ വരികൾ. തങ്ങൾക്ക് ദേശീയ ബോധമല്ല വേണ്ടത്, അതിരുകളുള്ള രാഷ്‌ട്രത്തിന് അല്ല പ്രധാന്യമെന്നും മുഴുവൻ ഭൂമിയുടെയും അവകാശികളാണെന്നുമാണ് ബോർഡിലെ വരികൾ പറയുന്നത്. രാഷ്‌ട്രബോധം പാടില്ലെന്ന് ആഹ്വാനം ചെയ്യുന്ന ഈ ബോർഡിന്റെ ചിത്രം സമൂഹമാദ്ധ്യമം വഴി പ്രചരിച്ചിരുന്നു.
നവാഗതരെ സ്വാഗതം ചെയ്യാൻ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിച്ച എല്ലാ ബോർഡുകളും നീക്കം ചെയ്യണമെന്ന് കോളേജ് പ്രിൻസിപ്പൽ നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാ വിദ്യാർത്ഥി സംഘടനകളും ബോർഡുകൾ നീക്കിയെങ്കിലും എസ്എഫ്‌ഐ തങ്ങളുടെ ബോർഡുകൾ വീണ്ടും പ്രദർശിപ്പിക്കുകയായിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുള്ള ബോർഡും കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്.
ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ കുത്തിനിറച്ച ബോർഡുകൾ ഇതിന് മുൻപും എസ്എഫ്‌ഐ കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാന അദ്ധ്യാപികയ്‌ക്ക് എസ്എഫ്‌ഐ ശവകല്ലറ ഒരുക്കിയതും വിക്ടോറിയ കോളേജിലായിരുന്നു. ഏഴ് വർഷം മുമ്പ് നടന്ന സംഭവം വലിയ വിവാദമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് നിരവധി തവണ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എസ്എഫ്‌ഐ നടത്തിയിട്ടുണ്ട്.















