തിരുവനന്തപുരം: എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് അദ്ധ്യാപകൻ നഷ്ടപെടുത്തിയ സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന യൂണിവേഴ്സിറ്റി നിലപാട് പ്രതിഷേധാർഹമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. 2022-2024 വർഷ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമെസ്റ്റർ പരീക്ഷ ഫലം വൈകുന്നതുമായി ബന്ധപ്പെട്ട് മൂല്യനിർണയം നടത്തുന്ന അധ്യാപകനിൽ നിന്നും ഉത്തരക്കടലാസ് നഷ്ടപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ടാക്കുകയും പ്രത്യേകിച്ച് ജോലി അവസരങ്ങളും തുടർ പഠനവും തേടുന്നവർക്ക്, വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
2024 മെയ് മാസം നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷ ഫലം ഒരു വർഷം ആയിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രോജക്ട് ഫിനാൻസ് എന്ന പേപ്പറിൻ്റെ 71 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനിടയിൽ അധ്യാപകരുടെ കയ്യിൽ നിന്ന് നഷ്ടമായതിനെ തുടർന്ന് അത്രയും വിദ്യാർത്ഥികൾ വീണ്ടും ആ പരീക്ഷ എഴുതണം എന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചിരിക്കുന്നത്. ഈ വിഷയം പരിഹരിക്കുന്നതിൽ വൈകിയ വേളയിലും യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായിരിക്കുന്നത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യപകർക്കെതിരെ കർശന നടപടിയെടുക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകണം. ഒരു വർഷത്തിനിപ്പുറം വീണ്ടും പരീക്ഷ എഴുതുക എന്നത് വലിയ മാനസിക, പ്രായോഗിക പ്രശ്നങ്ങളാണ് വിദ്യാർഥികൾക്ക് ഉണ്ടാക്കുന്നത്. ഇൻ്റേണൽ അസ്സെസ് മെന്റോ മറ്റ് രീതികളുടെയോ അടിസ്ഥാനത്തിൽ സംവിധാനങ്ങൾ നടപ്പിലാക്കി സ്പെഷ്യൽ പരീക്ഷ ഒഴിവാക്കണമെന്നും വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കണം എന്നും എബിവിപി ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർക്കും വിസിക്കും എബിവിപി പരാതി നൽകി.
Discussion about this post