ആലപ്പുഴ: രാസലഹരി മനുഷ്യനെ ഭ്രാന്തിലേക്കാണ് നയിക്കുന്നതെന്ന് ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ. ഈ തിന്മയുടെ ഉറവിടം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാരദ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ ഡോ. അമ്പലപ്പുഴ ഗോപകുമാർ മാധ്യമ പുരസ്കാരം മാതൃഭൂമി ലേഖകൻ ജിനോ സി. മൈക്കിളിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്ക് മരുന്ന് ലഹരിവ്യാപനത്തിനെതിരായ പോരാട്ടം കുടുംബങ്ങളിൽ നിന്നും ആരംഭിക്കണമെന്നും, മാധ്യമങ്ങൾക്ക് ഇതിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ജിനോയുടെ മാതൃക ഇതിനുദാഹരണമാണെന്നും ഡോ: പദ്മകുമാർ പറഞ്ഞു.
വ്യക്തികളിൽ ആത്മീയത വളർത്തി മനുഷ്യത്വത്തെ ഉയർത്തിയ ഭക്തി പ്രസ്ഥാനത്തിൻ്റെ ഈ കാലഘട്ടത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഡോ: അമ്പലപ്പുഴ ഗോപകുമാർ എന്ന് ഡോ: പദ്മകുമാർ പറഞ്ഞു. പൂന്താനത്തിൻ്റെയും എഴുത്തച്ഛൻ്റെയും സാഹിത്യങ്ങൾ പോലെ കൃഷ്ണ ഭക്തി ഉൾക്കൊണ്ട് മനുഷ്യ മനസ്സിലെ അന്ധകാരമകറ്റി സമാധാനവും തെളിമയും ഉണ്ടാക്കുന്നതിൽ ഗോപകുമാറിൻ്റെ സാഹിത്യത്തിനും കവിതകൾക്കും സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡൻ്റ് റോയി കൊട്ടാരച്ചിറ അദ്ധ്യക്ഷത വഹിച്ചു.
ദേശത്തിനും സമൂഹത്തിനും ഹിതകരമായ രീതിയിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അല്ലാതെ ഭിന്നതകൾ സൃഷ്ടിക്കുകയല്ല മാധ്യമ ധർമ്മമെന്നും രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള സഹപ്രാന്ത പ്രചാർ പ്രമുഖ് എം. സതീശൻ നാരദ ജയന്തി സന്ദേശത്തിൽ പറഞ്ഞു.
ജൂറി അംഗം ജെ. മഹാദേവൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
സാമൂഹത്തിൽ കാണുന്ന തിന്മകൾക്കെതിരായി ചെറിയ രീതിയിലെങ്കിലുമുള്ള ഒരു ഇടപെടലാണിതെന്നും സമൂഹത്തിൻ്റെ പിന്തുണയുണ്ടായാത് കൊണ്ടാണിതിന് കഴിഞ്ഞതെന്നും മറുപടി പ്രസംഗത്തിൽ ജിനോ പറഞ്ഞു.
സി. ജെ. മധു പ്രസാദ്, പി.എസ് സുരേഷ്, കെ.ആർ. സുബ്രഹ്മണ്യൻ, പി. പ്രദീപ് എന്നിവർ സംസാരിച്ചു.





Discussion about this post