തിരുവനന്തപുരം: വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന ‘കൃഷ്ണശർമ്മ’ മാധ്യമ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോർട്ടർ സജിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ റിപ്പോർട്ടിംഗിനാണ് പുരസ്കാരം.
₹10000 ,പ്രശസ്തിപത്രം, ശിലാഫലകം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. സജിൻ തയ്യാറാക്കിയ ‘ലഹരി വേണ്ട ഭായ്’ എന്ന അന്വേഷണ പരമ്പരയാണ് അംഗീകാരം നേടിയത്. കേരളത്തിലെ അതിഥി തൊഴിലാളികൾ ലഹരിമരുന്നുകളുടെ ചുഴിയിൽ വീഴുന്ന രംഗങ്ങൾക്കാണ് പരമ്പര ശ്രദ്ധപുലർത്തിയത്. അതിഥിതൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക കണ്ടെത്തലുകളാണ് ഈ വാർത്തകളുടെ അടിസഥാനം.
മികച്ച ജോലി തേടി കേരളത്തിലെത്തുന്ന അതിഥിതൊഴിലാളികൾ ലഹരിക്ക് അടിമയായി സാമ്പത്തികവും സാമൂഹികവും ജീവിതപരമായ നഷ്ടങ്ങൾ അനുഭവിക്കുന്നതിന്റെ യാഥാർത്ഥ്യമാണ് പരമ്പര പുറത്തെടുത്തത്. വിൽപനക്കാരായും വിതരണക്കാരായും മറ്റ് സംസ്ഥാനത്തുള്ളവരും, അവരുടെ പിന്നിൽ നിന്നുള്ള മലയാളി സംഘാടകരുമാണ് ലഹരിവ്യാപാരത്തിൽ ആധികാരികത കൈവരിക്കുന്നത്. എക്സൈസ്, പൊലീസ് വിഭാഗങ്ങളുടെ ഇടപെടലുകളും പുനരധിവാസത്തിന്റെ ആവശ്യകതയും പരമ്പര ആഴത്തിൽ ചർച്ച ചെയ്തു.
മുതിർന്ന മാധ്യമപ്രവർത്തകരായ ജി.കെ. സുരേഷ് ബാബു, പി. ശ്രീകുമാർ, രാജേഷ് പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. നാരദജയന്തിയോടനുബന്ധിച്ച് ജൂൺ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ അവാർഡ് സമ്മാനിക്കും.
Discussion about this post