ആലപ്പുഴ: കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ കെട്ടിടം നിലം പതിച്ച സംഭവം സർക്കാരിന്റെ ഹൈടെക് അവകാശവാദങ്ങൾ പൊളിയുന്നത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യസ മേഖലയെ തകർക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവവും കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും പെരുമ്പാവൂരിലും സ്കൂൾ മതിൽ ഇടിഞ്ഞു വീണ സംഭവങ്ങളും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാർത്തികപ്പള്ളിയിൽ പൊളിഞ്ഞ് വീണ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന വസ്തുത ഗൗരവതരമാണ്. വിദ്യാർത്ഥികളുടെ ഭാവിക്കും സുരക്ഷക്കുമപ്പുറം അധികൃതരുടെ സ്ഥാപിത താത്പര്യങ്ങളാണ് വകുപ്പിനെ നയിക്കുന്നത്.
ഹരിപ്പാട് എഇഒ ഉൾപ്പെടെയുള്ള വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. പരീക്ഷക്ക് ചോദ്യപേപ്പർ അച്ചടിക്കാനും മൂന്ന് മാസം കൂടുമ്പോൾ നടത്തേണ്ട അധ്യാപകരുടെ പരിശീലനം നടത്താനും പണമില്ല. സമഗ്ര ശിക്ഷ കേരള (SSK)ക്ക് കീഴിലുള്ള ദിവ്യാംഗ അധ്യാപകരടക്കം 7000 ലധികം ജീവനക്കാർക്ക് രണ്ട് മാസങ്ങളായി ശമ്പളമില്ല.
കേരള സർക്കാർ വീമ്പ് പറയുന്ന ഹൈടെക് വിദ്യാഭ്യാസ കേരളം പൊളിഞ്ഞു വീഴുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം പാഠ്യപദ്ധതിയിൽ റിസോർട്ട് രാഷ്‌ട്രീയവും, ഇലക്ടറൽ ബോണ്ടുമടക്കമുള്ള രാഷ്‌ട്രീയ അജണ്ടകൾ തിരുകി കയറ്റുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
പിഎം ശ്രീ പദ്ധതിയോട് മുഖം തിരിച്ചു കൊണ്ട് പതിനായിര കണക്കിന് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മികച്ച വിദ്യാഭ്യാസ നിലവാരത്തെ നിരസിക്കുകയാണ് സർക്കാർ. കേരളത്തിൽ 336 സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാർത്ഥികൾക്ക് മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 1500 കോടിയിലധികം പണം രാഷ്‌ട്രീയം പറഞ്ഞ് നഷ്ടപെടുത്തുകയാണ്. പി എം ശ്രീ പദ്ധതിയിൽ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കണം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും പ്രഥമപരിഗണന നൽകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Discussion about this post