കുണ്ടറ: സംഘ ശതാബ്ദി യുവ കാര്യക്രമങ്ങളുടെ ഭാഗമായി സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവയുടെ ധീര സ്മരണകളുണർത്തി കുണ്ടറ വിളംബരഭൂമിയിൽ ചേർന്ന സ്വരസം സ്വാഭിമാനത്തിന്റെ ജീവരസം പകരുന്നതായി. ആനന്ദവല്ലീശ്വരം, കൊട്ടാരക്കര, ഭരണിക്കാവ് എന്നീ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലികൾ ഇളമ്പളൂർ ക്ഷേത്രമൈതാനിയിൽ സംഗമിച്ചതോടെ സ്വരസം യുവ സാംഘിക്കിന് തുടക്കമായി. ബാലഗോകുലത്തിൻ്റെയും വീരശ്രീ വേലുത്തമ്പി സ്മാരക സേവാസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ കുണ്ടറ വിളംബര പ്രസംഗ മത്സരവും ശിവശക്തി നൃത്ത സംഘത്തിൻ്റെ കൈകൊട്ടി കളിയും പരിപാടിയുടെ സവിശേഷതകളായി. ഇളമ്പള്ളൂർ ക്ഷേത്ര സന്നിധിയിലെ വിളംബരത്തറയിൽ പുഷ്പാർച്ചനയിൽ വിശിഷ്ട അതിഥികളും പൗരപ്രമുഖരും യാത്ര അംഗങ്ങളും പങ്കെടുത്തു.
രാഷ്ട്ര താല്പര്യവും രാജ്യാഭിമാനവും മാത്രം മുൻനിർത്തിയായിരുന്നു വേലുത്തമ്പി പോരാടിയതെന്ന് വീരാഹുതി സ്മൃതി സമ്മേളനത്തെ അഭിസംബോധന ചെയ്ത ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു.
ക്രാന്ത ദർശിയായിരുന്ന ദളവ രണ്ടു നൂറ്റാണ്ടിന് മുൻപ് രാഷ്ട്രത്തിനായി വിഭാവനം ചെയ്ത രാജനൈതികതയ്ക്കപ്പുറം ഒരിഞ്ച് പോലും മുന്നോട്ടു പോകുവാൻ ഇന്നും ഭരണാധികാരികൾക്കായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമവാഴ്ചയിലും വികസന പ്രവർത്തനങ്ങളിലും മാത്രമല്ല വിദേശകാര്യ നയങ്ങളിലും ദളവ പുലർത്തിയ മികവിൻ്റെ അടയാളമാണ് അദ്ദേഹം ഫ്രഞ്ചുകാരോടും അമേരിക്കയോടും മറ്റും നടത്തിയിട്ടുള്ള കത്തിടപാടുകൾ, രാധാകൃഷ്ണൻ പറഞ്ഞു.
വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ജനറൽ സെക്രട്ടറി എസ്.കെ. ദീപു കുമാർ അധ്യക്ഷത വഹിച്ചു.
ആർഎസ്എസ് കൊല്ലം വിഭാഗ് വിദ്യാർത്ഥി പ്രമുഖ് എ. രതീഷ്, പി അനിൽകുമാർ, കെ.വി. സെന്തിൽ കുമാർ എന്നിവർ സംസാരിച്ചു.
















Discussion about this post