കൊച്ചി: അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിസദസ് ആദര്‍ശ സുരഭിലവും ത്യാഗനിര്‍ഭരവും സര്‍ഗാത്മകവുമായ ജീവിതങ്ങളെ ഓര്‍മകളിലൂടെ അടയാളപ്പെടുത്തുന്നതായിരുന്നു. തപസ്യ സംസ്ഥാന അധ്യക്ഷനും
മഹാഭാരതത്തിന്റെ നേരുകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, കലയുടെ കരുത്ത് മലയാളിക്ക് മനസിലാക്കിക്കൊടുത്ത സ്വതന്ത്ര ചിന്തകന്‍ എം.വി. ദേവന്, മലയാള സാഹിത്യ നിരൂപണ രംഗത്തെ മഹാസാന്നിധ്യമായിരുന്ന പ്രൊഫ. എം.കെ. സാനു, കവിതയില്‍ ദേശത്തനിമയെ ആവിഷ്കരിച്ച എന്‍.കെ. ദേശം, തപസ്യയുടെ അധ്യക്ഷനും കവിയും ഗാനരചയിതാവുമായിരുന്ന എസ്. രമേശന് നായര്‍, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് എന്നിവരെയാണ് സ്മൃതി സദസില്‍ അനുസ്മരിച്ചത്.
പറയേണ്ടത് മറച്ചുപിടിക്കാതെ ആരുടെയും മുഖത്തുനോക്കി പറയുന്നയാളായിരുന്നു പ്രൊഫ. തുറവൂര്‍ വിശ്വംഭരനെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം. സതീശന് അഭിപ്രായപ്പെട്ടു. മാധവിക്കുട്ടി മതം മാറി കമലാസുരയ്യ ആയപ്പോള്‍ അതിനോട് രൂക്ഷമായി പ്രതികരിച്ച പരമേശ്വര്‍ജിയെ പല സാംസ്കാരിക നായകന്മാരും കടന്നാക്രമിച്ചിരുന്നു. അതില്‍ ഡോ. സുകുമാര്‍ അഴീക്കോടും ഉണ്ടായിരുന്നു. എന്നാല്‍ ഇതേ അഴീക്കോടിനെ എറണാകുളത്ത് തുഞ്ചന്‍ ദിനാചരണത്തിന് ക്ഷണിക്കാന്‍ വിശ്വംഭരന് മാഷിന് മടിയുണ്ടായിരുന്നില്ല. എഴുത്തച്ഛനും ചങ്ങമ്പുഴയും സംഗമിക്കുന്ന ഇടത്തെക്കുറിച്ച് പറഞ്ഞ അഴീക്കോടിന് ശക്തമായ മറുപടിയാണ് വിശ്വംഭരന് മാഷ് നല്‍കിയത്. എഴുത്തച്ഛന് എഴുതിയത് സാധാരണക്കാരന് മനസിലാകുന്നില്ലെന്നും ചെങ്ങമ്പുഴ സാധാരണക്കാരുടെ ഭാഷയിലാണ് കവിതകള്‍ രചിച്ചതെന്നുമുള്ള അഴീക്കോടിന്റെ വാദത്തെ രണ്ടുപേരുടെയും കവിതകളെ ഉദ്ധരിച്ച് വിശ്വംഭരന് മാഷ് ഖണ്ഡിക്കുകയുണ്ടായി. ഇതേ അഴീക്കോട് തത്വമസി എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള ചര്‍ച്ചാ പരിപാടിയില്‍ വിശ്വംഭരന് മാഷിനെ ക്ഷണിക്കുകയുണ്ടായി. സി.വി. രാമന്പിള്ളയെ തമസ്കരിച്ചവര്‍ ചന്തുമേനോനെ മഹത്വവല്‍ക്കരിച്ചതിന്റെ പൊള്ളത്തരവും വിശ്വംഭരന് മാഷ് ചൂണ്ടിക്കാട്ടുകയുണ്ടായെന്ന് സതീശന് പറഞ്ഞു.

ചിത്രകലയ്ക്കും ശില്പകലയ്ക്കും ശക്തമായ അടിത്തറ നല്കിയ കലാകാരനായിരുന്നു എം.വി. ദേവനെന്ന് കവി വേണു വി. ദേശം അഭിപ്രായപ്പെട്ടു. ഏകാധിപത്യത്തിനെതിരെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊണ്ട ആളായിരുന്നു ദേവന്. വലിയ ചിന്തകനും കലാസ്വാദകനും ആയിരുന്ന ദേവനുമായി തനിക്കുണ്ടായിരുന്ന വ്യക്തിപരമായ അനുഭവങ്ങളും വേണു വി. ദേശം പങ്കുവച്ചു.
കാവ്യരചനയ്ക്ക് മുഹൂര്‍ത്തം വേണ്ടാത്ത ആളായിരുന്നു എന്‍.കെ. ദേശമെന്ന് മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.ടി. ജോസഫ് അഭിപ്രായപ്പെട്ടു. ഗൗരവക്കാരനായി തോന്നുമായിരുന്ന ദേശം ഏറ്റവും രസകരമായ കവിതകള്‍ എഴുതി. തന്റെ കവിതയിലുള്ള ആത്മവിശ്വാസം കൊണ്ട് ആരുടെയും പിന്നാലെ അംഗീകാരത്തിനായി പോകാതിരുന്ന ആളായിരുന്നു ദേശമെന്നും ജോസഫ് അഭിപ്രായപ്പെട്ടു.
സാഹിത്യത്തിന്റെ ഔന്നിത്യത്തില്‍ വിരാജിക്കുമ്പോഴും മറ്റുള്ളവരോട് എളിമയോടെ പെരുമാറിയ ആളായിരുന്നു പ്രൊഫ. എം.കെ. സാനുവെന്ന് ഡോക്യുമെന്ററി സംവിധായകന് ബിനു രാജ് കലാപീഠം അഭിപ്രായപ്പെട്ടു.
പറയാനുള്ളത് മധുരാക്ഷരങ്ങളില്‍ പൊതിഞ്ഞു വയ്ക്കാതെ ബൗദ്ധികമായ സത്യസന്ധത പുലര്‍ത്തിയ ആളായിരുന്നു എസ്. രമേശന് നായരെന്ന് ബി. വിദ്യാസാഗരന് അഭിപ്രായപ്പെട്ടു. കവിത ഓമനിക്കാനുള്ളതല്ലെന്ന ചിന്താഗതിക്കാരനായിരുന്നു രമേശന് നായര്‍. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ ആന്തമാനിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആരുടെയും കാലുപിടിച്ച് അത് റദ്ദാക്കാനല്ല, ജോലി തന്നെ രാജിവയ്ക്കുകയാണ് രമേശന് സാര്‍ ചെയ്തത്.
സംഭവബഹുലമായ സാഹിത്യജീവിതം നയിച്ചയാളാണ് മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് വെണ്ണല മോഹന്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലും കവിയെന്ന നിലയിലും പത്രപ്രവര്ത്തകന് എന്ന നിലയിലും വലിയ സംഭാവനകളാണ് മങ്കൊമ്പ് നല്‍കിയിട്ടുള്ളത്. മലയാള സിനിമയില്‍ പകരം വയ്ക്കാനാവാത്ത സാന്നിധ്യമായിരുന്നു മങ്കൊമ്പ്.













Discussion about this post