കാട്ടുതീയിൽ പെട്ട് കൂട്ടം തെറ്റിപ്പോയതാണ് വെറും മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു ആണാന. അവനെ വീണ്ടും അതിന്റെ പറ്റവുമായി ചേർക്കുന്നതിനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. മൂന്നുമാസം മാത്രം പ്രായമുള്ള ആ ആനക്കുട്ടിയെ ഇനിയെന്ത് ചെയ്യുമെന്നായി ഉദ്യോഗസ്ഥർ.
അമ്മയില്ലാതെ അത് അതിജീവിക്കില്ല. ഒടുവിൽ മാതൃസ്നേഹത്തിന് പകരമാകാൻ സാധിക്കുന്ന മറ്റൊരു സ്നേഹത്തെ അവർ കണ്ടെത്തുന്നു. തുടർന്ന് ആനക്കുട്ടിയുടെ സംരക്ഷണം ഒരു ദമ്പതികളെ ഏൽപ്പിക്കുകയാണ് വനംവകുപ്പ്. അങ്ങിനെയാണ് ബൊമ്മനെന്നും ബെല്ലിയെന്നും പേരുള്ള കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്ന മധ്യവയസ്ക്കരായ ദമ്പതികൾക്ക് ഒരു നിയോഗം പോലെ അവനെ വളർത്താൻ ലഭിക്കുന്നത്.
അവർ അവന് ‘രഘു’ എന്ന് പേരിട്ടു. രാത്രിയിൽ ഉണർന്ന് അവന് അവർ വലിയ കുപ്പിയിൽ പാല് നൽകും. അവനോട് വാത്സല്യത്തോടെ സംസാരിക്കും. കുളിപ്പിക്കും. അമ്പലത്തിൽ കൊണ്ടുപോകും. പ്രസാദം തൊട്ടു കൊടുക്കും. പകൽ മുഴുവൻ കാട്ടിനുള്ളിൽ പോയി അവനു വേണ്ടതൊക്കെ ശേഖരിക്കും.
രാത്രിയിൽ അവന്റെ ശബ്ദത്തിന് കാതോർത്ത് അവരുറങ്ങും. ചിലപ്പോൾ ഉറങ്ങാതെയുമിരിക്കും. അങ്ങിനെ ആ മൂന്ന് ആത്മാക്കൾ സ്നേഹത്താൽ ബന്ധിതരായി ജീവിക്കുന്ന ദൃശ്യങ്ങൾ ഹൃദയം തൊടുന്നതാണ്.
എല്ലാ സംയോഗങ്ങൾക്കും ഒരു വിയോഗമുണ്ടാകുമല്ലോ. അതുപോലെ ഒടുവിൽ ഒരു നിശ്ചിത പ്രായം കഴിഞ്ഞ് വനംവകുപ്പ് അവനെ തിരികെ ചോദിക്കുമ്പോൾ ഹൃദയം തകരുന്ന വേദനയോടെ അവർ വിട്ടുകൊടുക്കുന്നുണ്ട്. അപ്പോഴേക്കും അവർക്ക് വളർത്താനായി മറ്റൊരു കുറുമ്പിയും വന്നു ചേരുന്നു. ‘അമ്മു’ എന്ന പിടിയാനക്കുട്ടി.
രഘുവിനെക്കാൾ സ്നേഹമയിയാണ് അമ്മു. അവളുടെ മുടി ഇരുവശത്തുമായി പിന്നി വച്ച് റിബൺ കെട്ടിക്കൊടുക്കുന്ന നയനാനന്ദകരമായ ദൃശ്യത്തിലാണ് എലിഫന്റ് വിസ്‌പെറേഴ്സ് എന്ന ആ ഡോക്കുമെന്ററി അവസാനിക്കുന്നത്. എനിക്കിഷ്ട്ടപ്പെടും എന്നറിയാവുന്ന അനിയത്തിയാണ് ഈ ഡോക്കുമെന്ററി എനിക്ക് സജസ്റ്റ് ചെയ്തത്.
മനുഷ്യനും പ്രകൃതിയും മനുഷ്യേതര വ്യക്‌തിത്വങ്ങളും തമ്മിലുള്ള പവിത്രമായ ആത്മബന്ധം വിഷയമാക്കിയ ഈ സുന്ദരകാവ്യം സംവിധാനം ചെയ്തിരിക്കുന്നത് കാർത്തികി ഗോൺസാൽവേസ് എന്ന ഊട്ടി സ്വദേശിനിയായ യുവതിയാണ്. അത്യന്തം വിമലീകരിക്കുന്ന, നിഷ്‌കളങ്കതയെ തൊട്ടുണർത്തുന്ന ഈ ഡോക്കുമെന്ററി ഇപ്രാവശ്യത്തെ ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓസ്‌ക്കാർ പുരസ്ക്കാരം നേടി. ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തിലെ ‘നൊട്ടു നൊട്ടു’ എന്ന ഗാനത്തിനും ഓസ്‌ക്കാർ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയും ഇന്ത്യക്കാരും അഭിമാനിക്കുന്ന ദിനം.


















