”കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു
മുടിവിതിനെങ്ങിത്? ഹേതു മൂലസംവില്‍
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ” ‘ആത്മോപദേശ ശതക’ത്തില്‍ ശ്രീനരായാണ ഗുരുദേവന്‍ അരുള്‍ചെയ്ത തത്ത്വങ്ങളിലൊന്നാണ്. ഇന്ന് മഹാസമാധിയുടെ 97-ാം വര്‍ഷത്തിലും ഗുരുദര്‍ശനത്തിന്റെ പൊരുള്‍ തിരിച്ചറിയാത്തവര്‍ പലതും പറയുകയാണ്. അവ കടല്‍ത്തിരപോലെ അടങ്ങാതെ അലയുന്നുമുണ്ട്. ‘മഹാസമാധി’ എന്ന സങ്കല്‍പ്പവും വിശ്വാസവും പോലും ആ സംന്യാസിയുടെ ആത്മീയധാരയേതായിരുന്നുവെന്ന് സുവ്യക്തമാക്കുന്നു; ഒമ്പതു പതിറ്റാണ്ടിനുള്ളില്‍ വന്ന ചില വ്യാഖ്യാന ഭ്രമങ്ങള്‍ അവശേഷിക്കുമ്പോഴും.
ശ്രീനാരായണ ഗുരുദേവ ചരിതം പറയാത്ത ചിന്തകരില്ല, കവികളില്ല, എഴുത്തുകാരില്ല. കവിതയില്‍ ഗുരുചരിതം ജീവചരിത്രം മാത്രമല്ലാതെ ആവിഷ്‌കരിച്ച കാവ്യം അന്തരിച്ച വരകവി എസ്. രമേശന്‍നായരുടെ ‘ഗുരുപൗര്‍ണമി’യാണ്. അതിഗഹനമായ ഗുരുവരുള്‍ അതീവ ലളിതമായി ആവിഷ്‌കരിച്ചിരക്കുന്ന ആ കാവ്യത്തിന് അന്തരിച്ച ദാര്‍ശനിക ചിന്തകന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എഴുതിയ അവതാരിക, അല്ലെങ്കില്‍ പഠനമുണ്ട്. അതില്‍ കവിതയെ, കവിയെ, കാവ്യവിഷയത്തെ, കാവ്യനായകനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നുണ്ട്. അതിലൂടെ ശ്രീനാരായണ ദര്‍ശനങ്ങളുടെ തത്ത്വങ്ങളുടെ കൃത്യമായ വിശകലനം നടത്തുന്നുണ്ട്. ഇന്ന് ഈ മഹാസമാധിയില്‍ ആ എഴുത്തില്‍നിന്ന് ചിലത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഉചിതമാകും.
ഗീതയിലെ സംന്യാസി
”സംന്യാസത്തിന്റെ തത്ത്വമെന്താണെന്ന് (ഭഗവദ് ഗീതയില്‍) അര്‍ജ്ജുനന്റെ ചോദ്യം. അതിന് ഏറ്റവും സംക്ഷിപ്മായ ഉത്തരം -നിര്‍വ്വചനം-ഭഗവാന്റേത്. സ്ഫുടവും സ്പഷ്ടവും സമ്പൂര്‍ണ്ണവുമാണ് നിര്‍വ്വചനം. ഇനിയും ചുരുക്കാന്‍ സാധ്യമല്ല.
സ്വാര്‍ത്ഥമായ കര്‍മ്മങ്ങളെല്ലാം ത്യജിക്കുന്നതാണ് സംന്യാസം. നിസ്സ്വാര്‍ത്ഥതയും നിസ്സംഗതയും നിര്‍മ്മമതയുമാണ് സംന്യാസം. സ്വന്തം നേട്ടത്തിനുവേണ്ടി ഒന്നും ചെയ്യാതെ ലോകത്തിനുവേണ്ടി എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ് സംന്യാസം. പരാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രവൃത്തിയുടെ ഫലത്തിലുള്ള ആഗ്രഹവും വെടിയും. സംന്യാസം നിഷ്‌കാമകര്‍മ്മവും ഫലത്യാഗവുമാണ്. കാഷായവസ്ത്രധാരണം അതിന് ആവശ്യമില്ല. കര്‍മ്മഫലത്തിലുള്ള ആശ വെടിയുന്നതിന് മറ്റൊരു സാങ്കേതിക സംജ്ഞയുണ്ട്. നൈഷ്‌കര്‍മ്മ്യം. കര്‍മ്മം ചെയ്യുമ്പോഴും കര്‍മ്മം ചെയ്യുന്നില്ല എന്ന അവസ്ഥ. ലോകതത്ത്വചിന്തയുടെ ചരിത്രത്തില്‍ ഇത്തരമൊരു ശാസ്ത്രീയമായ ആശയം വേറെ കണ്ടിട്ടില്ല,” പ്രൊഫസര്‍ എഴുതുന്നു.
തികച്ചും വ്യത്യസ്തന്‍
”ഗുരുദേവന്റെ സംന്യാസം ഈ അര്‍ത്ഥത്തിലുള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹം കാഷായവസ്ത്രം ധരിക്കാതിരുന്നത്. സംന്യാസനാമം സ്വീകരിക്കാതിരുന്നതും ഇതുകൊണ്ടുതന്നെ. തികച്ചും വ്യത്യസ്തനായ ഒരു സംന്യാസി. പുറം
പൂച്ചില്‍ വിശ്വസിക്കാതിരുന്ന സംന്യാസി. നിഷ്‌കാമമായി കര്‍മ്മം ചെയ്യുന്ന യോഗിക്ക് ഭേദഭാവനകളില്ല. അതിനാല്‍, ലോകശരീരം അവിടത്തേയ്‌ക്ക് സ്വന്തം ശരീരവും, ലോകചൈതന്യം സ്വന്തം ചൈതന്യവുമാണ്. ഈ അവസ്ഥയിലാണ് അദ്വൈതാനുഭൂതി പൂത്തു കലിതുള്ളി നറുമണം ചിന്നുന്നത്. അദ്വൈതത്തില്‍ കര്‍മ്മവും കര്‍മ്മഫലവും ലയിച്ചുകിടപ്പാണ്. അദ്വൈതി കഥാനായകനാവുമ്പോള്‍ ഇതിവൃത്തത്തിന് പ്രസക്തി നഷ്ടപ്പെടാനുള്ള കാരണമിതാണ്,” പ്രൊഫസര്‍ തുറവൂരിന്റെ വിവരണം.
ഗുരുവിന്റെ പരിഷ്‌കാരം
”പ്രവൃത്തിയില്‍ പ്രവൃത്തിരാഹിത്യവും കര്‍മ്മഫലത്തില്‍ ഫലത്യാഗവും കാണുന്ന സിദ്ധാന്തമനുസരിച്ചു വേണം ഗുരുദേവന്റെ സമുദായപരിഷ്‌കാരങ്ങളെയും ലോക സേവനത്തെയും വിലയിരുത്തേണ്ടത്. കര്‍മ്മത്തില്‍ അകര്‍മ്മത്വം കാണുകയെന്നത്, വര്‍ഗ്ഗസമരത്തിനും തൊഴി ലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനും ശേഷം ഭരണരഹിതമായ ലോകവ്യവസ്ഥ കാണുകയെന്നതുപോലെതന്നെ ദുഷ്‌കരമാണ്. ഭരണരഹിതമായ ലോകസമൂഹമെന്നത് തെറ്റായ തര്‍ക്കശാസ്ത്രപ്രമാണങ്ങളില്‍ കെട്ടിപ്പടുത്ത കാലിത്തൊഴുത്താണെങ്കിലും അത് സ്വപ്‌നത്തില്‍ ദര്‍ശിക്കുകയെന്നതുപോലും അസാദ്ധ്യമാണ്. കര്‍മ്മത്തിലെ അകര്‍മ്മദര്‍ശനം തെറ്റായ തര്‍ക്കശാസ്ത്രപ്രമാണങ്ങളിലല്ല കെട്ടിയുയര്‍ത്തിയിരിക്കുന്നത്. അതിനാല്‍, അതു പ്രായോഗികമാണ്. അതിന്റെ കഥയും തിരക്കഥയും സംഭാഷണവും ദൃശ്യസമാകലനവുമാണ് ഗുരുദേവന്റെ വ്യക്തിത്വം.
കമ്മ്യൂണിസ്റ്റ് വ്യക്തിത്വത്തെക്കുറിച്ചു ലെനിന്‍ അഭിപ്രായപ്പെടുന്നു;
”ഒരു കമ്മ്യൂണിസ്റ്റുകാരന്‍ താന്‍ സമാര്‍ജ്ജിച്ച സമസ്തവിജ്ഞാനവും വേണ്ടവിധം സ്വാംശീകരിക്കുന്നില്ലെങ്കില്‍, പൂര്‍വ്വനിര്‍ണ്ണീതമായ നിഗമനങ്ങള്‍പോലെ വിമര്‍ശനബുദ്ധ്യാ പഠിക്കാതെയും വസ്തുതകള്‍ പരിശോധിക്കാതെയും സ്വായത്തമാക്കുകമാത്രമാണ് ചെയ്യുന്നതെങ്കില്‍, കമ്മ്യൂണിസം വെറും പൊള്ളവാക്കും പരസ്യപ്പലകയും മാത്രമായി മാറും. കമ്മ്യൂണിസ്റ്റുകാരന്‍ വെറുമൊരു വാചകമടിക്കാരന്‍ മാത്രമായിത്തീരുകയും ചെയ്യും.’ (വി.ഐ. ലെനിന്‍: സമാഹൃതകൃതികള്‍, വാല്യം 31, പേജ് 287-288). അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്ത ദുരവസ്ഥയാണ് ഇന്ന് കേരളത്തിലും പശ്ചിമബംഗാളിലും നടന്നുകൊണ്ടിരിക്കുന്നത്. എങ്ങും വാചകമടിക്കാര്‍ മാത്രം. അങ്ങോട്ടുചെന്ന് കഴുത്തില്‍ക്കേറിയാലല്ലാതെ ഒരു വാക്കുപോലും ഉരിയാ ടാത്ത വാചംയമിയായിരുന്നു ഗുരുദേവന്‍. അവിടന്ന് ഒരുക്കിയിട്ടുകൊടുത്ത ഫലഭൂയിഷ്ഠതയില്‍ തങ്ങളുടെ പതിരു വിതയ്‌ക്കുകയായിരുന്നു സ്വയം കമ്മ്യൂണിസ്റ്റുകളെന്നു നടിച്ച ഹിംസാലുക്കള്‍,” പ്രൊഫസറുടെ സമര്‍ത്ഥമായ നിരീക്ഷണം; കാലികവും.
ജീവിതപാഠം
”സംന്യാസിയുടെ ജീവിതത്തിലെ സംഭവങ്ങളും അനുഭവങ്ങളും പുറത്തുനിന്നു നോക്കുമ്പോള്‍ സംന്യാസിയെ ബാധിക്കുന്നതായി നമുക്കു തോന്നും. നമുക്ക് അങ്ങനെ തോന്നുമ്പോഴും സംന്യാസിയുടെ അകം നിര്‍ബാധവും ശാന്തവുമായിരിക്കും. ഉള്ളിലെ ശാന്തതയ്‌ക്ക് പ്രകടമായ ബാഹ്യചേഷ്ടകളും ചലനങ്ങളും ഇല്ലാത്തതുകൊണ്ട് സംന്യാസിയുടെ ജീവിതാനുഭവങ്ങള്‍, വാഴയുടെ കായ് പോലെ, നിഷ്ഫലമാണ്. വാഴയുടെ വംശവര്‍ദ്ധന അവയുടെ തടയില്‍നിന്ന് പൊട്ടിക്കിളിര്‍ക്കുന്ന വിത്തിലൂടെയാണല്ലോ. അതുപോലെ സംന്യാസിയുടെ ജീവിതാനുഭവങ്ങള്‍ സ്വയം കൊഴിഞ്ഞുപോകുന്നു. പാമ്പിന്റെ ഉറപോലെ സംന്യാസി സ്വയം പരിത്യജിച്ചുകളഞ്ഞ ജീവിതാനുഭവങ്ങള്‍ എടുത്തുവച്ച് ചര്‍ച്ചചെയ്യുന്നത് ജഡത്തിന് ഭക്ഷണം കൊടുക്കുന്നതുപോലെയാണ്…. ബുദ്ധിശൂന്യത ജനിതകശാസ്ത്രപരമായ അപര്യാപ്തയാണ്. ബുദ്ധിശൂന്യന്മാര്‍ ചില പുസ്തകങ്ങള്‍ വായിച്ചതിന്റെ അമിതാവേശത്തില്‍ വെളിപാടുകള്‍ വിളിച്ചോതി പ്രവാചകന്മാരുടെ മേലങ്കി ധരിച്ച് പാവങ്ങളെ പറ്റിക്കുന്നത് കുറ്റമാണ്. സമകാലിക കേരളത്തിന്റെ ജീവിതത്തെ നയിക്കുന്നവര്‍ ഇന്നും ഇതേ മൗഢ്യകാണ്ഡത്തിന്റെ അന്ധകാരാധ്യായത്തില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നു. കൊളുത്താതെ കത്തുന്ന വിളക്കിന്റെ ജ്ഞാനരശ്മികള്‍ക്ക് മറക്കുട പിടിക്കുന്ന ആത്മനാശത്തിന്റെ അശ്ലീലവിദ്യയാണ് നമ്മുടെ സംസ്‌കാരത്തിന്റെ ദുശ്ശീലം. ജനങ്ങളുടെ ആവലാതികള്‍ക്ക് പരിഹാരമായി ചെലവഴിക്കപ്പെടാതെ ഒരു ഗുരുസാഗരം അന്ധന്മാരുടെ മുമ്പില്‍ക്കിടന്ന് അലതല്ലുന്നു,”എന്ന് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ എഴുതുമ്പോള്‍ നാമിനിയുമേറെ അറിയാനുണ്ട് ഗുരുവിനേയും ഗുരുവരുളിനേയും എന്ന വാസ്തവംതന്നെയാണ് പറഞ്ഞു സ്ഥാപിക്കുന്നത്.
മഹാസമാധി
‘ഗുരുപൗര്‍ണ്ണമിയില്‍ എസ്. രമേശന്‍നായര്‍ ‘മഹാസമാധി’ എന്ന അദ്ധ്യായത്തിലെഴുതുന്നു:
”ശ്രീനാരായണകേരളത്തെ വിഗണി-
ക്കാനാര്‍ക്കു സാദ്ധ്യം? നമു-
ക്കാനട്ടെല്ലു’ദധീചി’പോലെ
യവിടുന്നും ദാനമേകീലയോ?
താനേവന്നണയും ജയത്തെ,യഭിമാ-
നത്തെ,ബ്ഭവല്‍പ്പാദമാ-
മാനല്‍ത്താമരതന്നില്‍വച്ചു കുനിയു-
ന്നീയൈക്യവജ്രായുധം!
കയ്‌പ്പേറുന്നൊരിരുട്ടിലാണ്ട ഗതികെ-
ട്ടോരെ പ്രഭാതത്തിലേയ്-
ക്കെത്തിക്കാനവതാരമാര്‍ന്ന ഗുരുദേ-
വന്‍തന്നെ നാരായണന്‍;
ശക്തം പേമഴ മണ്ണൊലിപ്പിനിടയാ-
ക്കാതേ തടുക്കും മഹാ-
വൃക്ഷം! ഭാരതധര്‍മ്മരത്നഖനിതന്‍
സിദ്ധാര്‍ത്ഥസംരക്ഷകന്‍!”
Discussion about this post