തേഞ്ഞിപ്പലം: നിത്യവും നിയമേന നടക്കുന്ന ശാഖ എന്ന വ്യക്തി നിർമ്മാണ കേന്ദ്രമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ അടിസ്ഥാനം. അതിലൂടെ വളർന്നുവന്ന വ്യക്തികൾ ഇന്ന് എല്ലാ മേഖലകളിലും ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഈ പ്രവർത്തനത്തിന്റെ സദ്ഫലങ്ങളാണ് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. 370 വകുപ്പ് റദ്ദാക്കിയതായാലും കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം ആയാലും അയോധ്യയിലെ രാമക്ഷേത്രം ആയാലും ഈ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പിക്കാനുള്ള നിഗൂഢ ശ്രമങ്ങളെ അതിജീവിച്ച് വർത്തമാനകാല ഭാരതത്തെ അമൃത ഭാരതമായി പരിവർത്തിപ്പിക്കണമെങ്കിൽ സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാൻ കുടുംബം, സമൂഹം എന്നീ മേഖലകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭാരതീയകുടുംബ ജീവിത സമീപനം ശക്തിപ്പെടുത്തേണ്ടത് രാഷ്ട്രഐക്യത്തിന് അനിവാര്യമാണ്. ജാതീയമായ ഭിന്നതകളെ ഇല്ലാതാക്കി സാമൂഹ്യ സമരസതയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിസംരക്ഷണ സമീപനം, സ്വദേശി ജീവിതശൈലി, പൗര ബോധം ഉണർത്തൽ എന്നിവ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഇവയിൽ ഊന്നിയ സമാജ പരിവർത്തനമാണ് സംഘം മുന്നോട്ട് വെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് തിരൂർ സംഘ ജില്ല സംഘടിപ്പിച്ച “പ്രബുദ്ധ ഭാരത്” എന്ന പ്രമുഖ പൗര സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുത്തവർ വർദ്ധിച്ചുവരുന്ന ജാതിബോധം, സംഘത്തിൻറെ രജിസ്ട്രേഷൻ, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പരിഷ്കരണങ്ങൾ, പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ, ഏക സിവിൽ കോഡ്, ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള സാമ്പത്തിക ആരോപണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. ഇവയ്ക്ക് എല്ലാം വസ്തുനിഷ്ഠവും സ്പഷ്ടവുമായ മറുപടി അദ്ദേഹം നൽകി.
മലപ്പുറം വിഭാഗ് സംഘചാലക് കെ ചാരു അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എ കെ നാരായണൻ സംബന്ധിച്ചു. വിഭാഗ് സഹ കാര്യവാഹ് കെ കൃഷ്ണകുമാർ സ്വാഗതവും, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന നന്ദിയും പറഞ്ഞു. വന്ദേമാതരത്തോടുകൂടി ആരംഭിച്ച പരിപാടി ദേശീയ ഗാനത്തോട് കൂടി സമാപിച്ചു.
















Discussion about this post