മൂവാറ്റുപുഴ: സംഘടനകളെ രാഷ്ട്രീയം, മതം, അർത്ഥനീതി, സാംസ്കാരികം എന്നിങ്ങനെ നാല് വിഭാഗങ്ങളായി കാണാമെന്നും ആർഎസ്എസ് ഒരു സാംസ്കാരിക സംഘടനയാണെന്നും ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്നും ദക്ഷിണ ക്ഷേത്ര സഹ ബൗദ്ധിക്ക് ശിക്ഷൻ പ്രമുഖ് കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. മൂവാറ്റുപുഴയിൽ നടന്ന പ്രബുദ്ധ ഭാരത് പൗരസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ നൂറ് വർഷമായി സംഘത്തിനെതിരെ ഉന്നയിക്കപ്പെട്ടുവരുന്ന ആരോപണങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയുടെ പൊതുലക്ഷ്യം സാമൂഹ്യനന്മയാണെന്നും, എന്നാൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗങ്ങളിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ആശയങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സംഘടനകളെ രാഷ്ട്രീയ, മതപര, അർത്ഥനീതി, സാംസ്കാരിക എന്നിങ്ങനെ നാല് വിഭാഗങ്ങളായി കാണാമെന്നും ആർഎസ്എസ് ഒരു സാംസ്കാരിക സംഘടനയാണെന്നും വിശദീകരിച്ചു.
സംഘത്തിന്റെ ആരാധനാഭാവം ഭാരതമാതാ സങ്കൽപ്പത്തിലും അടിസ്ഥാനദർശനം ഹിന്ദുത്വത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘം ആരംഭിച്ച കാലം മുതൽ ഭാരതമാതാ സങ്കൽപ്പത്തെയും ഹിന്ദുത്വത്തെയും ദർശനമായി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദനും മഹർഷി അരവിന്ദനും ഇതേ ദർശനമാണ് മുന്നോട്ടുവെച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിന് ലോകത്തിന് നൽകാനുള്ള ഏറ്റവും വലിയ സംഭാവന ത്യാഗവും സേവനവും ആത്മീയതയുമാണെന്ന് സ്വാമി വിവേകാനന്ദൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, സനാതനധർമ്മമാണ് ഭാരതത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വം എന്നത് ഒരു മതപരമായ ആശയം മാത്രമല്ല, ശുദ്ധമായ മനുഷ്യത്വം, മനുഷ്യത്വത്തിന്റെ പൂർണ്ണത, പ്രപഞ്ചസൃഷ്ടിയുടെ സ്വത്വം എന്നിവ ഉൾക്കൊള്ളുന്ന ദർശനമാണെന്നും അദ്ദേഹം വിശദീകരിച്ചു. ആത്മീയതയും സനാതനധർമ്മവും ഈ പ്രപഞ്ചത്തെ ബന്ധിപ്പിക്കുന്ന ചൈതന്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ അടിസ്ഥാന തത്ത്വങ്ങളിൽ പ്രവർത്തിക്കുന്നതിനാലാണ് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആർഎസ്എസിന് യാതൊരു സംഘർഷവുമില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ച പരിവർത്തനം എന്ന വിഷയത്തിൽ ഭൂദാന ഭൂ അവകാശ പ്രവർത്തനങ്ങളുടെ സംയോജകനും മുതിർന്ന പ്രചാരകനുമായ എസ്. രാമനുണ്ണി സംസാരിച്ചു. ചിന്മയ ഡീംഡ് യൂണിവേഴ്സിറ്റി ഡീൻ ഡോ. പ്രമോദ് ദിനകർ, കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ചീഫ് ഡോ. അഞ്ജലി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ജില്ലാ പ്രചാർ പ്രമുഖ് കെ.കെ. മനോജ് സ്വാഗതവും, പ്രബുദ്ധ ഭാരത് പൗരസംഗമം കൺവീനർ പ്രായിപ്ര ദമനൻ നന്ദിയും പറഞ്ഞു.














Discussion about this post