മാവേലിക്കര: ബാലഗോകുലം ദക്ഷിണകേരളത്തിന്റെ 51-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂൾ ക്യാമ്പസിൽ തുടക്കമായി. മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്തു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ദക്ഷിണകേരളം പ്രസിഡന്റ് ഡോ. എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം ഏഷ്യയിലെ ഏറ്റവും വലിയ ബാലസാംസ്കാരിക പ്രസ്ഥാനങ്ങളിലൊന്നാണെന്നും സനാതന ധർമത്തിന്റെ ശാശ്വത മൂല്യങ്ങളും ധാർമികതയും പരസ്പര ബഹുമാനവും കുട്ടികളുടെ ജീവിതത്തിൽ പകർന്നുനൽകുന്നതിൽ നിർണായക പങ്കാണ് സംഘടന വഹിക്കുന്നതെന്നും ഡോ. മാവൂത്തു പറഞ്ഞു.

ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകവും ആധുനിക ജീവിതവും തമ്മിൽ മൂല്യാധിഷ്ഠിതമായ പാലം നിർമ്മിക്കുന്ന പ്രവർത്തനമാണ് ബാലഗോകുലം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല്യകാല ജീവിതത്തിലെ സംഭവങ്ങൾ കുട്ടികൾക്ക് ധൈര്യം, നേതൃത്വം, കരുണ, പ്രകൃതി സംരക്ഷണം, ആത്മവിശ്വാസം തുടങ്ങിയ ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്നവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യശോദയ്‌ക്ക് വിശ്വരൂപം കാണിച്ച സംഭവവും ഗോവർദ്ധനഗിരി ഉയർത്തിയ സംഭവവും കുട്ടികളുടെ വ്യക്തിത്വവികസനത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ബാലഗോകുലം മുന്നോട്ടുവയ്‌ക്കുന്ന ആചരണശീലം, അതിജീവനശീലം, ആയോജനശീലം, ആത്മനിർഭരശീലം എന്നീ നാല് മഹാദർശനങ്ങൾ ധാർമിക ജീവിതം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന കാഴ്ചപ്പാട്, സ്വാശ്രയത്വം എന്നിവ കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം വിവരശേഖരണത്തിൽ മാത്രം ഒതുങ്ങരുതെന്നും സാംസ്കാരിക മൂല്യങ്ങളോടുകൂടിയ വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യമെന്നും വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു. അറിവിനൊപ്പം സംസ്കാരവും സ്വഭാവശുദ്ധിയും വളർത്തിയെടുക്കുന്നതിൽ ബാലഗോകുലത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ 1202-ലെ ബാലഗോകുലം മലയാള കലണ്ടറും കുമാരി പ്രണവി പ്രമോദ് രചിച്ച ‘എ മാപ്പ് ഓഫ് യൂ’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. ചെറുപ്രായത്തിൽ തന്നെ സൃഷ്ടിപരമായ രചനകളിലൂടെ ശ്രദ്ധേയരാകുന്ന കുട്ടികൾ കേരളത്തിന്റെ സാംസ്കാരിക-ബൗദ്ധിക ഭാവിയുടെ പ്രതീക്ഷകളാണെന്ന് ഡോ. മാവൂത്തു പറഞ്ഞു.

കുട്ടികളെ ഭാരതീയ സംസ്കാരത്തിലും ധാർമിക മൂല്യങ്ങളിലും വളർത്തിയെടുക്കാൻ കുടുംബങ്ങളും അധ്യാപകരും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എൻ ഹരീന്ദ്രൻ,എം.എൻ. ശശിധരൻ, ബി. എസ്. ബിജു, ഡോ. എസ്. രവിശങ്കർ, റ്റി.ജി. അനന്തകൃഷ്ണൻ, മീരാമാധവി, അഡ്വ എസ്. മണികണ്ഠൻ എന്നിവർ സംസാരിച്ചു.














Discussion about this post