ഈ കഴിഞ്ഞ ദിവസം പരംപൂജനീയ സർസംഘചാലക് ഡോ. മോഹൻ ജി ഭാഗവതിന്റെ ഒരു ചെറു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ‘വൈറലായി’. കുട്ടികൾക്കിടയിൽ പ്രചാരമുള്ള “Clock it” (മനസ്സിലായി, ശ്രദ്ധിച്ചു എന്നൊക്കെ അർഥം) എന്ന പ്രയോഗത്തെ സൂചിപ്പിക്കാൻ അവരുപയോഗിക്കുന്ന രസകരമാരായ കൈമുദ്ര വേദിയിൽ കാണിച്ചുകൊണ്ട്, “ഞാൻ ഇന്ന് നിങ്ങളിൽ നിന്നൊരു പുതിയ കാര്യം (expression) പഠിച്ചു” എന്നു പറയുന്ന സർസംഘചാലകനെ എല്ലാവരും വളരെ കൗതുകപൂർവമാണ് കണ്ടത്. വീഡിയോയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ നിലക്കാത്ത കരഘോഷവും, സന്തോഷപ്രകടനങ്ങളും. ഓഗസ്റ്റ് ആറിന് മുംബൈയിൽ വച്ച് നടന്ന ഒരു പരിപാടിയിൽ യുവാക്കളെ, മറ്റൊരു ഭാഷയിൽ Gen-Z കുട്ടികളെ, സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ കളങ്കമില്ലാത്ത ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം നൽകിയ മറുപടികൾ വാർത്താമാധ്യമങ്ങൾ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. അത്യന്തം ഹൃദ്യവും ഊഷ്മളവും നിഷ്കപടവുമായ ഒരു സംവാദമാണ് നാമവിടെ കണ്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊപ്പം ജനിച്ചു വളർന്നുകൊണ്ടിരിക്കുന്ന ജൻസി (Gen-Z), ജൻ-ആൽഫ കുട്ടികളാണ് ഇപ്പോൾ സംസാരവിഷയം. നൂറുവർഷം പൂർത്തിയാക്കിയ ഒരു സംഘടനയുടെ കാരണവർ ഈ ചെറുപ്രായക്കാരോട് ഇത്രയും ഹൃദ്യമായി എങ്ങനെ സംവദിക്കുന്നു എന്ന് ആശ്ചര്യപൂർവം നോക്കിക്കാണുന്ന വലിയൊരു സമൂഹവും മാധ്യമങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.
പിള്ളേരുടെ സംഘം
സംഘത്തിന്റെ തുടക്കവും വളർച്ചയും വികാസവുമെല്ലാം യുവാക്കളിലൂടെയാണെന്ന് ഇന്ന് മിക്കവർക്കും അറിയാം. കുറച്ചു വിദ്യാർത്ഥികളേയും യുവാക്കളെയും വിളിച്ചു ചേർത്ത് സ്വർഗീയ ഡോക്ടർജി തുടങ്ങി വച്ച സംഘം, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോയത് അതാത് തലമുറകളിലെ കുട്ടികളുടെ സംഘബോധവും സമർപ്പണബോധവും കൊണ്ടുതന്നെയാണ്. ചെറുപിള്ളേരുടെ സംഘമെന്നും, കുട്ടിക്കളിയെന്നും മറ്റുമുള്ള ആക്ഷേപങ്ങൾ കേട്ടാണ് സംഘം വളർന്നത്. സംഘം പലതവണ നിരോധിക്കപ്പെട്ടപ്പോഴും അടിയന്തരാവസ്ഥ പോലെയുള്ള വെല്ലുവിളികളുയർന്നപ്പോഴും അവയെയൊക്കെ സധൈര്യം നേരിട്ടതും യുദ്ധമുഖത്തും ദുരന്തമുഖത്തും സേവനസന്നദ്ധരായി അണിനിരന്നതുമെല്ലാം സംഘത്തിന്റെ യുവസേവകരായിരുന്നു. സംഘകാര്യം നിർവഹിക്കാൻ മർദ്ദനമേറ്റതും ജീവത്യാഗം ചെയ്തതും മാറിമാറി വന്ന തലമുറകളിലെ യുവാക്കൾ തന്നെ.
ഒന്നിൽ തുടങ്ങിയ ശാഖ, 2025-26 ലെ വാർഷിക റിപ്പോർട്ട് പ്രകാരം, 88949ൽ എത്തി നിൽക്കുമ്പോൾ, അതിൽ ബഹുഭൂരിപക്ഷവും നടത്തുന്നതും നിലനിർത്തുന്നതും ഈ പറയുന്ന ‘ജൻസി’ സ്വയംസേവകരും കാര്യകർത്താക്കളുമാണ്. സംഘത്തിന്റെ ശതാബ്ധിവർഷ പരിപാടികളിൽ ജൻസി വിഭാഗത്തിലുള്ള കുട്ടികളുടെ പ്രാതിനിധ്യം അഭൂതപൂർവ്വമായിരുന്നു. 2025ലെ വിജയദശമി ഉത്സവത്തിൽ പങ്കെടുത്ത തരുണരായ കുട്ടികൾ 27,08,186 ആയിരുന്നെങ്കിൽ, ബാലവിഭാഗത്തിൽ നിന്ന് പങ്കെടുത്തത് 5,36,955 പേരായിരുന്നു. ഈ രണ്ടു വിഭാഗങ്ങൾ കൂടിച്ചേരുമ്പോൾ എത്ര വലിയൊരു സംഖ്യയായത് മാറുന്നു! കൂടാതെ, സംഘത്തിന്റെ നൂറാം വർഷത്തിൽ നടന്ന പഥസഞ്ചലങ്ങളും പരിപാടികളും ഏറെ ശ്രദ്ധേയമായത് പുത്തൻ തലമുറയുടെ വമ്പിച്ച സാന്നിധ്യം കൊണ്ടാണ്. അതായത്, 21,62,155 തരുണന്മാരും 3,83,663 ബാലകന്മാരും പൂർണഗണവേഷധാരികളായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട പഥസഞ്ചലനങ്ങളിൽ പങ്കെടുത്തു. നഗര-ഗ്രാമ-വനമേഖലകളിൽനിന്നും, വിദ്യാലയങ്ങളിൽ നിന്നും, പ്രൊഫഷണൽ കോളേജുകളിൽ നിന്നും മാത്രമല്ല, സമൂഹത്തിന്റെ സമസ്തമേഖലകളിൽ നിന്നും സംഘകാര്യം നിർവഹിക്കാൻ മുന്നോട്ടുവരുന്ന സ്വയംസേവകരാണ് ഇവർ. ഈ പ്രായപരിധിയിലുള്ള സംഘ അനുഭാവികളും അഭ്യുദയകാംഷികളും ഇനിയുമെത്രയോ കോടിക്കണക്കിനുണ്ടെന്നതും ഈയവസരത്തിൽ ഓർക്കണം.
സംഘാടനത്തിന്റെ പാതയിൽ 100 വർഷം പൂർത്തിയാക്കിയ സംഘത്തിൽ തൊണ്ണൂറിലധികം സംഘവയസ്സുള്ള സശരീരരായ സ്വയംസേവകർ നിരവധിയുണ്ട്. എന്നാൽ, സംഘത്തിന്റെ വയസ്സ് ഇന്നും പതിനാറാണെന്ന് അതിന്റെ പ്രവർത്തനങ്ങളെ സഗൗരവം വീക്ഷിക്കുന്ന സർവരും ഒരേസ്വരത്തിൽ പറയും. കാരണം, ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള പതിനായിരക്കണക്കിന് ശാഖകളെ മുന്നോട്ടു കൊണ്ടുപോകുന്നത് ബഹുഭൂരിപക്ഷം വരുന്ന തരുണരും ബാലരുമായ സ്വയംസേവകരാണ്. ശാഖകളിൽ സ്ഥിരം പങ്കെടുക്കുന്ന സ്വയംസേവകരിൽ അറുപതു ശതമാനത്തിലധികവും വിദ്യാർത്ഥികളായ സ്വയംസേവകരാണെന്ന് വർഷാവർഷം നടത്തുന്ന കണക്കെടുപ്പിൽ നിന്ന് വ്യക്തമാകുന്നു. കോവിഡ് കാലത്തുപോലും നിത്യശാഖകളിലെത്തുന്ന സ്വയംസേവകരിൽ 61% പേരും വിദ്യാർഥികളായിരുന്നു-അതായത് 2000ന് ശേഷം ജനിച്ച നമ്മുടെ കുഞ്ഞുങ്ങൾ. എഴുപത്തിയഞ്ചു ലക്ഷത്തിലധികം സജീവ അംഗങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെയും ഈ കണക്കെടുപ്പിൽ പ്രത്യേകം പരിഗണിക്കേണ്ടിവരും. ഒപ്പം, വിദ്യാഭാരതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 8000ൽ അധികം വരുന്ന വിദ്യാലയങ്ങളിൽ നിന്ന് ആദർശവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളും പ്രതിനിധീകരിക്കുന്നത് ഇതേ തലമുറയെത്തന്നെ.
സംഘത്തിന്റെ വയസ്സ്
2022ലെ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുന്നോടിയായി, അന്നത്തെ സഹ-സര്കാര്യവാഹായിരുന്ന ഡോ. മൻമോഹൻ വൈദ്യ മാധ്യമങ്ങളോട് പങ്കുവച്ച കണക്കുകൾ പ്രകാരം, കോവിഡ് കാലയളവിൽ മാത്രം ‘ജോയിൻ ആർഎസ്എസ്’ (Join RSS) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മാത്രം 1.25 ലക്ഷം ചെറുപ്പക്കാരാണ് സംഘത്തിൽ ചേർന്ന് പ്രവർത്തിക്കാനുള്ള അവരുടെ താല്പര്യം അറിയിച്ചത്. 2012ൽ ആരംഭിച്ച ഈ മാധ്യമത്തിലൂടെ ഇതുവരെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇതിൽ പതിനായിരക്കണക്കിന് പെൺകുട്ടികളും ഉൾപ്പെടും. ഇതിൽ വലിയൊരു ശതമാനം ആളുകളും അരുണാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങിയ വടക്കു കിഴക്കൻ സംഥാനങ്ങളിൽ നിന്നുമുള്ള നമ്മുടെ കുട്ടികളാണെന്നത് വളരെ ആവേശം പകരുന്ന വസ്തുതയാണ്.
സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളുടെ സംഘാടനത്തിനും ഏകോപനത്തിനുമായി രണ്ടുവർഷം പൂർണസമർപ്പണത്തോടെ പ്രവർത്തിക്കാൻ വിസ്താരകന്മാരെ ആവശ്യമുണ്ടെന്ന് പരംപൂജനീയ സർസംഘചാലക് അറിയിച്ചിരുന്നു. ഇതനുസരിച്ച് 2,453 സ്വയംസേവകരാണ് തങ്ങളുടെ വീടും കുടുംബവും ഉപേക്ഷിച്ച് മുഴുവൻസമയ വിസ്താരകന്മാരായി (ശതാബ്ദി വിസ്താരകന്മാർ) പ്രവർത്തിക്കാൻ മുന്നോട്ടുവന്നത്. ഇത്രയും ത്യാഗസന്നദ്ധരായ സ്വയംസേവകരും ഈ തലമുറയിൽ പെടുന്നവർ തന്നെ! കഴിഞ്ഞ വർഷം, 2025ൽ ബെംഗളൂരുവിൽ വച്ച് നടന്ന അഖില ഭാരതീയ പ്രതിനിധി സഭയോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ അഖില ഭാരതീയ സഹ-സർകാര്യവാഹ് ശ്രീ മുകുന്ദ സി ആർ പറഞ്ഞത് പ്രകാരം, തൊട്ടുമുമ്പത്തെ വർഷം നടത്തിയ പ്രരംഭിക വർഗിൽ (Initial Camp) പങ്കെടുത്ത 2,22,962 പേരിൽ 1,63,000 പേരും 14-25 പ്രായപരിധിയിൽ പെടുന്നവരായിരുന്നു. രാഷ്ട്രപുനർനിർമ്മാണത്തിൽ അമ്പതു വയസ്സുകാരനോടൊപ്പം, ഒരു അഞ്ചു വയസ്സുകാരനും ക്രിയാത്മകമായ സംഭാവനകൾ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കഴിഞ്ഞ 100 വർഷങ്ങളായി സംഘം ചെയ്തത്.
സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മാത്രമല്ല, ഒട്ടുമിക്ക വിദ്യാഭ്യാസ-സേവാപ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതും പുതുതലമുറ തന്നെ. ഇങ്ങനെ നോക്കുമ്പോൾ, രാഷ്ട്രീയ സ്വയംസേവക സംഘമെന്ന മഹാപ്രസ്ഥാനത്തിന്റെ ചാലകശക്തി ഇന്നത്തെ ജൻസി (Gen-Z) തന്നെയാണ്. ദിശാബോധവും കർമശേഷിയും ദേശീയബോധവുമുള്ള ഒരു പുതുതലമുറ നമ്മുടെ സമൂഹത്തിൽ സജീവമായിത്തന്നെയുണ്ടെന്നതിന് ശാഖകൾ തന്നെയാണ് മികച്ച ഉദാഹരണം. പുതിയകാലത്തേക്കുള്ള രാഷ്ടീയ സ്വയംസേവക സംഘത്തെ രൂപപ്പെടുത്തുന്നത് നമ്മുടെ പുതിയതലമുറതന്നെയാണ്. രാജ്യത്തിൻറെ പലഭാഗത്തു നിന്ന് ഒരു പൊതുവേദിയിൽ വന്ന ജൻ-സി കുട്ടികൾ സർസംഘചാലകുമായി സംവദിക്കുന്നതാണ് പൊതുജനം മാധ്യമങ്ങളിലൂടെ ഇന്ന് കണ്ടത്. എന്നാൽ, പൂജനീയ സർസംഘചാലകും മറ്റു സംഘ കാര്യകർത്താക്കളും കഴിഞ്ഞ 100 വർഷങ്ങളായി ഇതേ കുട്ടി സംഘങ്ങളോട് നിരന്തരം സംവദിച്ചുകൊണ്ടേ ഇരിക്കുകയാണെന്നതും നാമോർക്കണം. അത് അവരുടെ സ്ഥാനങ്ങളിൽ, അങ്ങോട്ട് പോയി കണ്ട്, അവരുടെ ഭാഷയിൽ ആണെന്ന് മാത്രം. നൂറാം വർഷത്തിലും 16 വയസ്സിന്റെ ചുറുചുറുക്കോടുകൂടി സംഘം പ്രവർത്തന നിരതമായിക്കൊണ്ടിരിക്കുന്നത്തിന്റെ രഹസ്യവും ഇതുതന്നെ.

















Discussion about this post