നിപ്പയും കോവിഡും പരത്തുന്നുവെന്ന് ആരോപിക്കുന്ന വവ്വാലുകളെ ആകെ കൊന്നുതള്ളിയാലോ? പിന്നെ ആർക്കും രോഗം വരില്ലല്ലോ! മൂർഖനും അണലിയും ഉൾപ്പടെ വിഷപ്പാമ്പുകളെ മുഴുവൻ നിർമ്മാർജനം ചെയ്താലോ? പിന്നെ ആരും പാമ്പ് കടിയേറ്റ് മരിക്കില്ലല്ലോ…??!! ഇതൊരു സൂപ്പർ ഐഡിയ അല്ല, പൊട്ട ആശയമാകുന്നു. പാമ്പുകളും പരിസ്ഥിതി സംതുലനവും തമ്മിലുള്ള ബന്ധം മാത്രമല്ല, അവയുടെ വിഷത്തിന് രോഗചികിൽസയിൽ അനേകം ഉപയോഗങ്ങളുണ്ട്. അണലിയുടെയും മൂർഖന്‍റെയും വിഷം തീരെ ചെറിയ അളവിലെടുത്ത് പക്ഷാഘാതചികിൽസയ്ക്ക് ഉപയോഗിക്കുന്നുണ്ട്. മസ്തിഷ്ക്കത്തിൽ കട്ടപിടിച്ച രക്തത്തെ അലിയിക്കാനും വീണ്ടും കട്ടപിടിക്കാതിരിക്കാനും പ്രയോജനപ്പെടുന്നു. അൽസ്ഹൈമേഴ്സ്, പാർക്കിൻസോണിസം എന്നിവയുടെ ചികിൽസയ്ക്കും വിഷം പ്രത്യേക രീതിയിൽ ഉപയോഗിക്കുന്നു. വവ്വാലുകളോ? വവ്വാലുകളാണ് മനുഷ്യവർഗത്തെ തന്നെ കുറഞ്ഞൊരു കാലം പട്ടിണിയിൽ നിന്നു രക്ഷിച്ചത് എന്ന സത്യം എത്രപേർക്കറിയാം? വവ്വാലുകൾ മാത്രമല്ല കടൽപ്പക്ഷികളും മനുഷ്യനെ രക്ഷിച്ചിട്ടുണ്ട്. ഇവ വൻതോതിൽ അധിവസിക്കുന്ന ചെറിയ ദ്വീപുകൾ പിടിച്ചടക്കാൻ അനുവാദം നൽകി അമേരിക്കൻ സെനറ്റ് നിയമം വരെ പാസാക്കിയിട്ടുണ്ട്. അമേരിക്കയുടെ സാമ്രാജ്യത്വ ചരിത്രം തുടങ്ങുന്നതു തന്നെ അതിൽ നിന്നാണ്. എന്തിനാണ് ആൾവാസമില്ലാതെ കരീബിയൻ കടലിന്റെ നടുക്കു കിടക്കുന്ന ദീപുകളെ അമേരിക്ക പിടിച്ചടക്കിയത്? കാഷ്ഠം കൊണ്ടു വരാൻ!! അതെ, ഗുഹകളിൽനിന്ന് വവ്വാലുകളുടെയും ദ്വീപുകളിൽനിന്നു കടൽ പക്ഷികളുടെയും കാഷ്ഠം ചാക്കുകണക്കിനു വാരി കപ്പലിൽ കയറ്റി അമേരിക്കയിലും യൂറോപ്പിലും എത്തിച്ചിരുന്നു. ഇപ്പോഴും ചെറിയ തോതിൽ അതുണ്ട് എന്നു പറയുമ്പോൾ വിശ്വാസം വരില്ലായിരിക്കും. എന്തിനായിരുന്നു പക്ഷിക്കാഷ്ടവും വവ്വാൽ കാഷ്ഠവും..??
മനുഷ്യന്‍റെ “വിശപ്പകറ്റാൻ ഗ്വാനോ”

രണ്ടു നൂറ്റാണ്ടു മുൻപത്തെ കാര്യമാണ് നാം ചർച്ച ചെയ്യുന്നത്. ലോകമാകെ കാർഷികോൽപ്പാദനം കുറവായിരുന്നു. മനുഷ്യന്‍റെ സംഖ്യ 200 കോടിയിലും താഴെയായിരുന്നു. ക്ഷാമവും പട്ടിണി മരണങ്ങളും ലോകമെമ്പാടും നടമാടിയിരുന്നു. അതിലൂടെ ജനപദങ്ങൾ തുടച്ചു നീക്കപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ 1802ൽ അലക്സാണ്ടർ വോൺ ഗംബോൾട്ട് പെറൂവിയൻ തീരത്തെത്തി. അവിടുത്തെ ജനങ്ങൾ വവ്വാലിന്‍റെ കാഷ്ടം കൃഷിക്കു വളമായി ഉപയോഗിക്കുന്നതും അങ്ങനെ മികച്ച വിളവു നേടുന്നതും കണ്ടുപിടിച്ചു. അദ്ദേഹം വവ്വാലിന്‍റെ കാഷ്ഠം അമേരിക്കയിലെത്തിച്ചു. ഗ്വാനോ എന്നായിരുന്നു അതിന്‍റെ പേര്. കടൽ പക്ഷികളുടെ കാഷ്ഠത്തിനും അതേ ഗുണമുണ്ട്. ഒന്നാന്തരം വളം.
രാസവളം ഇല്ലാതിരുന്ന അക്കാലത്ത് ജൈവവളം എന്നു കേട്ടിട്ടു പോലുമില്ല. പക്ഷേ ഈ കാഷ്ഠം വളമാണെന്ന് യൂറോപ്യൻമാർക്കും അമേരിക്കക്കാർക്കും മനസ്സിലായി. കൃഷിയിൽ വിളവു കൂടി. മനുഷ്യൻ പട്ടിണിയെ, വിശപ്പിനെ വെല്ലുന്ന അവസ്ഥയിലെത്തിയത് അങ്ങനെ ലഭിച്ച അധിക ഉൽപാദനത്തിലൂടെയാണത്രെ! കാഷ്ഠത്തിനു വേണ്ടി കടലിൽ യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ. അങ്ങനെയാണ് ഗ്വാനോ ഐലൻഡ് ആക്ട് 1856ൽ അമേരിക്കയിലുണ്ടായത്. ഗ്വാനോ കാര്യമായി കാണപ്പെടുന്ന ദ്വീപുകളെ ആക്രമിച്ചു പിടിച്ചെടുക്കാൻ നാവികർക്ക് അധികാരം നൽകുന്നതാണിത്. ദശലക്ഷക്കണക്കിനു കടൽപ്പക്ഷികളാണ് കരീബിയൻ തീരത്തെ ആളൊഴിഞ്ഞ മിക്ക ദ്വീപുകളിലുമുള്ളതെന്നും ഓർക്കണം.
വരുന്നു രാസവളം
ഈ കാഷ്ഠത്തിൽ എന്താണുള്ളതെന്ന വിശകലനം പതിറ്റാണ്ടുകൾ കഴിഞ്ഞാണു വന്നത്. ഫോസ്ഫേറ്റും നൈട്രജനും പൊട്ടാസ്യവും ഉണ്ടെന്ന് 1930കളിൽ കണ്ടെത്തി. അങ്ങനെ രാസവളങ്ങളുണ്ടായി. ഫോസ്ഫേറ്റ് വളവും മറ്റും നമ്മുടെ എഫ്എസിടിയിൽ ഉൾപ്പടെ ലോകമാകെ ഉത്പാദിപ്പിക്കപ്പെട്ടു. ആ വളങ്ങളുടെ മെച്ചത്തിൽ ലോകമാകെ കാർഷികോൽപ്പാദനം കുതിച്ചു. പട്ടിണി മരണങ്ങൾ ഇല്ലാതായതോടെ മനുഷ്യകുലം വളരാൻ തുടങ്ങി. മുൻപ് കൃഷിക്ക് ഉപയുക്തമല്ലാതിരുന്ന നാടുകളിലും കൃഷി വളർന്നു. രാസവളം കണ്ടെത്തുന്ന കാലത്ത് 160 കോടിയായിരുന്ന ലോക ജനസംഖ്യ ഇന്ന് 775 കോടിയിലെത്തിയിരിക്കുന്നു. ലോകജനസംഖ്യ ഈ പോക്ക് തുടർന്നാൽ മാനുഷർ 1000 കോടിയിലെത്തുമെന്നതിൽ സംശയമില്ല.
ഇന്ത്യയിലെ ജനസംഖ്യ തന്നെ ഇപ്പോൾ 140 കോടി കവിഞ്ഞു. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മൂലം ഇതുവരെ നടന്നിട്ടില്ലെന്നേയുള്ളു. കേരളത്തിന്‍റെ ജനസംഖ്യയോ? മൂന്നരക്കോടിയിലെത്തിയിട്ടുണ്ടാകും. മുമ്പ് പഞ്ഞക്കർക്കടകത്തിൽ വലിയ ജന്മി തറവാടുകളിൽ പോലും പട്ടിണിയായിരുന്നു എന്നത് ഇന്ന് എത്ര പേർക്കറിയാം? പത്തായങ്ങൾ ഒഴിയും. ചക്കയും വാഴപ്പഴവും കിഴങ്ങു വർഗങ്ങളും കൊണ്ടു വിശപ്പടക്കിയിരുന്ന കാലമുണ്ടായിരുന്നു ഈ കേരളത്തിന്. കഞ്ഞിവെള്ളം ചോദിച്ച് വീടുകളിൽ പാവങ്ങളെത്തുമായിരുന്നു. ഇന്ന് ഗൾഫ് പണത്തിൽ പുളയ്ക്കുമ്പോൾ, കർക്കടകമെന്നോ കന്നിയെന്നോ വ്യത്യാസമില്ലാതെ ദിവസവും നാലു നേരവും വെട്ടി വിഴുങ്ങി രോഗങ്ങളെ ക്ഷണിച്ചു വരുത്തി ഇന്ത്യയിൽ തന്നെ ഏറ്റവും മരുന്നു വിൽക്കപ്പെടുന്ന നാടായി മാറുമ്പോൾ നമ്മൾ ഓർക്കാറില്ല വെറും 50 വർഷം മുൻപും പഞ്ഞക്കർക്കടകത്തിൽ കഞ്ഞിവെള്ളവും നാലു വറ്റും പോലും കിട്ടാത്തവിധം പട്ടിണിയായിരുന്നുവെന്ന്.
വരുന്നു ജൈവവളം
രാസവളത്തിൽനിന്നു മാറ്റം വേണമെന്ന ചിന്ത വന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ്. ജൈവവളത്തിലേക്കും ജൈവ കൃഷിയിലേക്കും തിരിച്ചുപോക്ക് പരിമിതമായ തോതിലെങ്കിലും ഉണ്ടായി. ഇന്ത്യയെപ്പോലെ വൻ ജനസഞ്ചയത്തെ തീറ്റിപ്പോറ്റേണ്ട രാജ്യങ്ങൾക്ക് ജൈവകൃഷി അഭികാമ്യമാകണമെന്നില്ല. ശ്രീലങ്ക ജൈവക്കൃഷിയിൽ നടത്തിയ പരീക്ഷണം വൻ ദുരന്തമായത് കണ്ടു പഠിക്കുക. അവർ ഒറ്റയടിക്ക് രാസവളങ്ങളെ നിരോധിക്കുകയായിരുന്നു. രാസവളം ഉത്പാദിപ്പിക്കാതെ ഇറക്കുമതി ചെയ്യുകയാണു ശ്രീലങ്ക. ഇറക്കുമതി നിർത്തിച്ചു. അതോടെ കാർഷികോൽപ്പാദനം കുറഞ്ഞു. ധാന്യങ്ങളുടെയും പഴവർഗങ്ങളുടെയും വില കുതിച്ചു കയറി. സാധാരണക്കാരന് കയ്യെത്താ ദൂരത്തായി അരിയും പച്ചക്കറിയും പഴങ്ങളും. തേയില കയറ്റുമതി നിലച്ചു. വിദേശനാണ്യ വരവ് കുറഞ്ഞു. ഒടുവിൽ രാജ്യത്തു കലാപമായത് ചരിത്രം.
പക്ഷേ ജൈവക്കൃഷി ലോകമാകെയുണ്ട്. ജൈവ കൃഷിയുടെ ഉത്പന്നങ്ങൾ കൂടുതൽ വില കൊടുത്താണെങ്കിലും പരിമിതമായി വ്യാപാരം ചെയ്യപ്പെടുന്നു. അതിനു ചാണകവും ചാരവും മാത്രമല്ല ഇന്നും ഗ്വാനോ എന്ന പക്ഷിക്കാഷ്ഠമോ, വവ്വാൽ കാഷ്ഠമോ ഉപയോഗിക്കപ്പെടുന്നുമുണ്ട്. വർഷം 100 കോടി ഡോളറിന്‍റെ (ഏകദേശം 8000 കോടി രൂപ) ഗ്വാനോ വ്യാപാരം നടക്കുന്നുണ്ടത്രെ. ഇന്ത്യയിലും ചിലയിടത്ത് ഗ്വാനോ ഉൽപാദിപ്പിക്കുന്നുണ്ട്. ആമസോണിൽ ഓൺലൈനായി ഓർഡർ ചെയ്യാം, വൻ വിലയാണെന്നു മാത്രം.
രാസവളവും അവസാനിക്കാം
ഫോസ്ഫേറ്റ് വളവും നൈട്രജനും പൊട്ടാസ്യവും അടങ്ങുന്ന വളങ്ങളും നമ്മുടെ കർഷകർ കടകളിൽ പോയി വാങ്ങുന്നുണ്ട്. ലോക ജനസംഖ്യ ഇന്നത്തെ വളർച്ച തുടർന്നാൽ ഈ വളങ്ങൾ ഉണ്ടാക്കാൻ വേണ്ട അടിസ്ഥാന മൂലകങ്ങളായ റോക്ക് ഫോസ്ഫേറ്റും പൊട്ടാഷും 100 വർഷത്തിനപ്പുറം കാണില്ലെന്നാണു മുന്നറിയിപ്പ്. ഫോസ്ഫേറ്റ് ആദ്യം തീരും. അവയുടെ ഏറ്റവും വലിയ ശേഖരം മൊറോക്കോ രാജ്യത്താണ്. ലോകത്തെ ആകെ ഫോസ്ഫേറ്റിന്‍റെ 70% വരെ.
അതിന്‍റെ അടിസ്ഥാനമായ പൊട്ടാഷ് ശേഖരവും ഭൂമിയിൽ കുറയുകയാണ്. കാനഡയും റഷ്യയും ബെലാറൂസും ചൈനയുമാണ് പൊട്ടാഷ് ശേഖരത്തിൽ മുന്നിൽ. 100 വർഷത്തേക്കു പ്രശ്നമില്ലെന്നു കരുതപ്പെടുന്നു. ഇവയുടെ വില കൂടുന്നുമുണ്ട്. ഫോസ്ഫേറ്റ് വില കോവിഡ് കഴിഞ്ഞപ്പോൾ 80% കൂടിയത് ഉദാഹരണം. അതു തീർന്നാൽ പിന്നെ രാസവളങ്ങളുടെ സ്ഥിതിയെന്താകും? മനുഷ്യൻ വീണ്ടും ജൈവവളങ്ങളിലേക്കും പക്ഷിക്കാഷ്ഠത്തിലേക്കും വവ്വാൽ കാഷ്ഠത്തിലേക്കും തിരിച്ചു പോകേണ്ടി വരുമോ.?
കാറിലോ ഷർട്ടിലോ കാക്ക കാഷ്ഠിക്കുമ്പോൾ..
കാറിൽ കാക്കയോ പ്രാവോ കാഷ്ഠിച്ചതു കാണുമ്പോൾ നമുക്കൊക്കെ ദേഷ്യമാണ്. ഷർട്ടിലോ ദേഹത്തോ ആണെങ്കിലോ വെറുപ്പും. പക്ഷേ ഈ പക്ഷിക്കാഷ്ഠം നമ്മുടെ പൂർവികരെ പട്ടിണിയിൽനിന്നു രക്ഷിച്ചതാണെന്ന് ഓർക്കുക. ഓരോ ജീവിക്കും ഈ ഭൂമുഖത്ത് ജീവിക്കാൻ അവകാശമുണ്ട്, അവയുടെ വിഷവും കാഷ്ഠവും വരെ മനുഷ്യന് ഉപയോഗപ്രദമാണ്. ഒന്നിനെയും വെറുക്കാനോ കൊന്നുതള്ളാനോ നമുക്ക് അവകാശമില്ല. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പണ്ടുള്ളവർ പറഞ്ഞത് എത്ര സത്യം. സമസ്ത ജീവജാലങ്ങൾക്കും സൗഖ്യം വരട്ടെ..
Discussion about this post