പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയിൽ അരങ്ങേറിയ പ്രതിഷേധം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമായത്. സമരക്കാർ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് അമിത് ഷായിൽ നിന്ന് തൃപ്തികരമായ വിശദീകരണം നേതാക്കൾക്ക് ലഭിച്ചതായാണ് വിവരം. 2014നു മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ മൂന്ന് മുസ്ലീം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു-കൃസ്ത്യന്‍-സിഖ്-പാഴ്സി-ബുദ്ധ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് 1955ലെ നിയമത്തിന്റെ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥികളായി എത്തി 11 വര്‍ഷം താമസിച്ചാല്‍ പൗരത്വം ലഭിക്കും എന്നത് 5 വര്‍ഷമായി ചുരുക്കി എന്നതാണ് പ്രധാന ഭേദഗതി. എന്നാല്‍ ഈ ഭേദഗതി പ്രകാരം പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ മൂന്ന് മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വന്ന/വരുന്ന മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുകയില്ല. ഇതിൽ ഇന്ത്യയിൽ ഉള്ള മുസ്ലീങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ദോഷങ്ങൾ സംഭവിക്കുന്നുമില്ല. അതെ സമയം അസമിൽ പ്രതിഷേധം തുടരുകയാണ്. അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. നിരവധി പ്രക്ഷോഭകർക്ക് പരുക്കേറ്റിട്ടുണ്ട്. ബിജെപി എംഎൽഎ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകർ തീവച്ചു. കൂടാതെ പ്രതിഷേധക്കാർ ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ സ്വത്തുവകകളും മറ്റും തേടിപ്പിടിച്ചു ആക്രമണം നടത്തുകയാണ്.
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രിയുടെ വീടിന് നേരെ അക്രമം നടത്തിയ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് കർഫ്യൂ ഏർപ്പെടുത്തി. ഇതിനിടെ ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വ്യാഴാഴ്ച രാത്രിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസ്സായിരുന്നു.
Discussion about this post