മാറാട് കൂട്ടക്കൊലയിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് ആദം മുൻസിക്ക് പാക്കിസ്ഥാൻ ചാരൻ ഫഹദുമായി ബന്ധമുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ജന്മഭൂമിക്കെതിരെ നൽകിയ മാനനഷ്ട ഹർജി ഹൈക്കോടതി റദ്ദു ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ വിവരം റിപ്പോർട്ട് ചെയ്തതിൽ പത്രത്തിനെതിരെ മാനനഷ്ടക്കേസ് നിൽക്കില്ല എന്ന് കോടതി വിലയിരുത്തി. പൊതു താല്പര്യമുള്ള ഒരു വിഷയത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുകയും സമൂഹത്തെ ഉദ്ഭോധിപ്പിക്കുകയും ചെയ്യേണ്ടത് മാധ്യമ ധർമ്മമാണെന്ന് കോടതി വിലയിരുത്തി.
പൊതു നന്മയ്ക്കു വേണ്ടി സത്യം വെളിപ്പെടുത്തുമ്പോൾ അത് ജനങ്ങളിൽ എത്തിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുള്ളതാണ്. സ്വകാര്യ അന്യായം യഥാർത്ഥത്തിൽ ഒരു പാക്കിസ്ഥാൻ പൗരനുമായി അന്യായക്കാരനുണ്ടായ ബന്ധത്തെക്കുറിച്ചുള്ള ഉള്ള വാർത്ത നൽകുന്നത് തടയാൻ ഉദ്ദേശിച്ചുള്ളതാണ്. തന്റെ മൊബൈൽഫോൺ കടൽ കരയിൽ കളഞ്ഞുപോയി എന്ന അന്യായക്കാരന്റെ നിലപാട് പോലീസ് ഉദ്യോഗസ്ഥരുടെ കർശന പരിഗണനയ്ക്ക് വിധേയമാക്കേണ്ടതാണ്. അല്ലാത്തപക്ഷം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയെ സാരമായി ബാധിക്കുന്നതാണ്. പ്രത്യേകിച്ചും ഒരു വിഭാഗം ജനതയുടെ കൂട്ടക്കൊലയെ സംബന്ധിച്ചുള്ള വിഷയമാകുമ്പോൾ. പത്രത്തിനെതിരെയുള്ള എല്ലാ നടപടികളും ഹൈക്കോടതി റദ്ദ് ചെയ്തു.










