ന്യൂദല്‍ഹി: ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയവേ വീരസവര്‍ക്കര്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. സവര്‍ക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി കത്തെഴുതിയിരുന്നതായും രാജ്‌നാഥ്‌സിങ് പറഞ്ഞു. ഉദയ് മഹുര്‍ക്കര്‍, ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘വീരസവര്‍ക്കര്‍- ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷ്യന്‍’ എന്ന പുസ്്തക പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി. ദല്‍ഹിയിലെ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പുസ്തക പ്രകാശനം നിര്‍വഹിച്ചു.
ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുന്ന എല്ലാ തടവുകാരും അവിടെ നിന്നുള്ള മോചനത്തിനായി പതിവ് നടപടിക്രമം എന്ന നിലയില്‍ മാപ്പപേക്ഷ സമര്‍പ്പിക്കുമായിരുന്നു. മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയത്. സവര്‍ക്കറെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജിയും ബ്രിട്ടീഷ് സര്‍ക്കാരിന് കത്തെഴുതി. ‘ഞങ്ങള്‍ ശാന്തിപൂര്‍വ്വം സ്വാത്രന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നതു പോലെ സവര്‍ക്കരും സമാധാനപാതയില്‍ മാത്രമേ ഇനി പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പു നല്‍കുന്നു’ എന്നായിരുന്നു ഗാന്ധിജിയുടെ കത്ത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബ്രിട്ടണ്‍ തയ്യാറായില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് സവര്‍ക്കരെ അപമാനിക്കാന്‍ ചിലര്‍ വര്‍ഷങ്ങളായി നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്, രാജ്‌നാഥ്‌സിങ് പറഞ്ഞു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും വിദ്യാഭ്യാസത്തിനും മറ്റുമായി സവര്‍ക്കര്‍ നിരന്തരം പ്രയത്‌നിച്ചു. മാനവികതയില്‍ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രവാദമായിരുന്നു സവര്‍ക്കര്‍ക്കുണ്ടായിരുന്നത്. സംവാദങ്ങളില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു സവര്‍ക്കര്‍. രാഷ്ട്രത്തിന്റെ സാംസ്‌ക്കാരിക അസ്തിത്വത്തെപ്പറ്റിയാണ് സവര്‍ക്കര്‍ നിരന്തരം പറഞ്ഞത്. സവര്‍ക്കര്‍ എന്നത് ഒരു വ്യക്തിയല്ല വിചാരധാരയാണെന്നായിരുന്നു അടല്‍ ബിഹാരി വാജ്‌പേയിയുടെ നിലപാട്. കമ്യൂണിസ്റ്റ് വിപ്ലവകാരി എംഎന്‍ റോയ് പറഞ്ഞത് സവര്‍ക്കര്‍ ഒരു ആല്‍മരമാണ്, അതിലെ ശിഖിരങ്ങള്‍ മാത്രമാണ് ഞങ്ങളെന്നാണ്.
2003ല്‍ പാര്‍ലമെന്റില്‍ വീര സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചപ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്‌ക്കരിച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ മാത്രമാണ് പങ്കെടുത്തത്. പോര്‍ട്ട് ബ്ലയറിലെ ബ്ലോക്ക് തന്നെ പിന്നീട് വന്ന സര്‍ക്കാര്‍ തകര്‍ത്തു, രാജ്‌നാഥ്‌സിങ് കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ശക്തമായ സൈന്യം വേണമെന്ന് സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യമേ വേണ്ടെന്നായിരുന്നു ചിലരുടെ നിലപാട്. സവര്‍ക്കറെപ്പറ്റി കൂടുതല്‍ പഠിക്കുക, ഗവേഷണങ്ങള്‍ നടക്കുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതല്‍ അറിയാനുള്ള അവസരമായി കാണണം. ഇത്തരം പുസ്തകങ്ങള്‍ വഴി പുതുതലമുറ സവര്‍ക്കറെപ്പറ്റി ഗാഢമായ പഠനം നടത്തുമെന്നുറപ്പാണ്. വീരസവര്‍ക്കര്‍ മഹാനായ സ്വാതന്ത്ര്യസമര സേനാനിയാണെന്നതില്‍ ആര്‍ക്കാണ് സംശയം. അദ്ദേഹത്തെ അപമാനിക്കുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ല. അദ്ദേഹം എക്കാലവും മഹാനായ നേതാവായി നിലനില്‍ക്കും. ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വീരസവര്‍ക്കര്‍, രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു.
വീരസവര്‍ക്കറെ അപമാനിക്കുന്നത് ശരിയായ ബുദ്ധിയില്ലാത്തവരാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ശരിയായ അറിവിന്റെ അഭാവമുണ്ട്. സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്താവും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. സവര്‍ക്കറുടെ ഹിന്ദുത്വം, സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വം എന്നൊക്കെ ചിലര്‍ പറയാറുണ്ട്. ഹിന്ദുത്വം എന്നത് ഒന്നേയുള്ളൂ. അതു സനാതനമാണ്. ഗാന്ധിജിയും സവര്‍ക്കരും ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഇരുവരും പരസ്പരം ബഹുമാനിച്ചിരുന്നു. ഗാന്ധിജിയുടെ ആരോഗ്യാവസ്ഥ മോശമായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം രാജ്യത്തിനാവശ്യമുണ്ടെന്ന് സവര്‍ക്കര്‍ എഴുതി. ഇത്തരം നിരവധി കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും സവര്‍ക്കറെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനം രാജ്യത്താവശ്യമാണെന്നും ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
Discussion about this post