ഭോപ്പാൽ: ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ‘വിഷു സംഗമം’ സാംസ്കാരികവിരുന്നായി. ബിഎച്ച്ഇഎല്ലിലെ ഹേമ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരത്തിലെ പ്രമുഖരും മലയാളി സമൂഹവും പങ്കെടുത്തു. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമായിരുന്നു പ്രധാന ആകർഷണം.പങ്കെടുത്ത എല്ലാവർക്കും ശബരിമല അയ്യപ്പ സേവാ സമാജം ‘വിഷുക്കൈനീട്ടം’ നൽകി. തിരുവാതിര കളി , ദൽഹിയിലെ നൃത്യാലയ പ്രൊഡക്ഷൻസ് ടീം അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികൾ, കലാമണ്ഡലം അഭിഷേക് വാര്യരുടെ ശിക്ഷണത്തിൽ നടന്ന ‘കൃഷ്ണാർപ്പണം’ നൃത്തശിൽപം എന്നിവ ശ്രദ്ധേയമായി.
കഥകളി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലൂടെ ശ്രീകൃഷ്ണന്റെയും രാധയുടെയും ജീവിതകഥകൾ വേദിയിൽ പുനർജനിച്ചു.ആർഎസ്എസ് മധ്യഭാരത് പ്രാന്ത കാര്യവാഹ് ഹേമന്ത് മുക്തിബോധ് മുഖ്യപ്രഭാഷണം നടത്തി. ഏപ്രിൽ 12-ന് നടന്ന ‘ശ്രേഷ്ഠ ഭാരത ജ്ഞാന-വിജ്ഞാന’ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കാബിനറ്റ് മന്ത്രി വിശ്വാസ് സാരംഗ് പരിപാടിയിൽ പങ്കെടുത്തു. ശബരിമല അയ്യപ്പ സേവാ സമാജം രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി നടത്തുന്ന മുന്നൂറിലധികം അന്നദാന കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സമാജം അധ്യക്ഷൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അശോകൻ, വൈസ് പ്രസിഡന്റ് വിജയ് കുമാർ, സെക്രട്ടറി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. .














Discussion about this post