ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരസ്മരണകള്‍ അമൃതോത്സവത്തിലും ആവേശമാകുമ്പോള്‍ മില്‍സ് മൈതാനത്തിനും രക്തസാക്ഷികള്‍ക്കും അവഗണന. അനുവദിച്ച സ്ഥലത്ത് സ്മാരകം പോലും ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ക്കായില്ല. സ്മാരകം നിര്‍മിക്കാന്‍ അനുവദിച്ച സ്ഥലം ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വളപ്പില്‍ കാടുപിടിച്ചു കിടക്കുന്നു.
1928 സപ്തംബര്‍ 29നാണ് മില്‍സ് മൈതാനത്ത് വെടിവയ്പ് നടന്നത്. സമരഭടന്മാരില്‍ പേരിശേരി സ്വദേശി കുടിലില്‍ ജോര്‍ജ് വെടിയേറ്റു മരിച്ചു. ബാക്കിയുള്ളവര്‍ നരക തുല്യമായ ജീവിതവും അനുഭവിച്ചുതീര്‍ത്തു. ഇന്നത്തെ കെഎസ്ആര്‍ടിസി ഡിപ്പോ നില്‍ക്കുന്ന സ്ഥലം അന്നു മില്‍സ് മൈതാനമാണ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് സി.കേശവന്‍ വേദിയിലെത്തി. ടി.എം. വര്‍ഗീസ്, ജി. രാമചന്ദ്രന്‍പിള്ള, കണ്ണാറ ഗോപാലപ്പണിക്കര്‍ എന്നിവരും വേദിയിലുണ്ട്. ഇതോടെ സേനാനികളെ നേരിടാന്‍ പൊലീസ് സ്ഥലത്തെത്തി. ലാത്തിച്ചാര്‍ജും തുടങ്ങി. തുടര്‍ന്നായിരുന്നു വെടിവെയ്പ്പ്.
സംഭവം നടന്ന് ഒരു നൂറ്റാണ്ട് അടുക്കുമ്പോഴും മാറിമാറി വന്ന ഭരണകൂടങ്ങള്‍ കാര്യമായി ഒന്നും ചെയ്തില്ല. വെടിയേറ്റു മരിച്ച കുടിലില്‍ ജോര്‍ജിന് അര്‍ഹമായ സ്മാരകം പോലും ഒരുക്കാന്‍ കോണ്‍ഗ്രസിനൊ അവരുടെ സര്‍ക്കാരുകള്‍ക്കൊ സാധിച്ചില്ല. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റുവീണ സ്വാതന്ത്ര്യസമര പോരാളിയെയും കുടുംബത്തെയും അവഗണിക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് കൈകൊണ്ടത്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സര്‍ക്കാരുകള്‍ക്കും ജോര്‍ജിന്റെ കുടുംബം നിവേദനങ്ങള്‍ പലത് നല്‍കിയെങ്കിലും അനശ്വര പോരാളിക്ക് ഒരു സ്മാരകം ഇന്നും അന്യമായി തുടരുന്നു.
ജോര്‍ജ് വെടിയേറ്റുവീഴുമ്പോള്‍ ഏകമകന്‍ ജോര്‍ജ് മാത്യു ജനിച്ചിട്ട് ആറുമാസം. കൈക്കുഞ്ഞിനെയുംകൊണ്ട് പൊരുതി ജീവിച്ച ജോര്‍ജിന്റെ ഭാര്യ അന്നമ്മ 2012ല്‍ തന്റെ നൂറാം വയസ്സില്‍ വിടവാങ്ങി. 100 വര്‍ഷം ജീവിച്ച അമ്മയുടെ വലിയ ആഗ്രഹമായിരുന്നു അച്ഛന് ജന്മനാട്ടിലൊരു സ്മാരകം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഒരു സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍നടപടികളുണ്ടാകാതെ കാടുകയറി നശിക്കുന്നു. വെടിയേറ്റുവീണ ജോര്‍ജിന്റെ മൃതദേഹംപോലും കാണാന്‍ ബ്രിട്ടീഷ് പട്ടാളം അനുമതി നിഷേധിച്ചു. ചെങ്ങന്നൂരിനടുത്ത് പേരിശേരി കുടിലില്‍ തോട്ടത്തില്‍ കുടുംബാംഗമായിരുന്നു ജോര്‍ജ്.
Discussion about this post