തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. സര്‍വകലാശാല നിയമം 7(3) പ്രകാരമാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങളെല്ലാം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ തടഞ്ഞിട്ടുണ്ട്. കണ്ണൂര്‍ വിസിയുടെ നേതൃത്വത്തില്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖ പരീക്ഷയില്‍ പക്ഷപാതം കാണിച്ചുവെന്ന് വ്യക്തമായതിനാലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ചാന്‍സലര്‍ നോട്ടീസ് നല്‍കിയിരുന്നു. വിസി നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. സര്‍ക്കാരിന്‍റെയും സര്‍വകലാശാലയുടെയും കള്ളക്കളിയാണ് ഗവര്‍ണറുടെ നടപടിയോടെ പൊളിഞ്ഞത്.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനു പരിഗണിച്ച ആറു പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് അഭിമുഖത്തിലെ മാര്‍ക്കു വന്നപ്പോള്‍ ഒന്നാമതെത്തി. റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്‌കറിയയ്ക്ക് അഭിമുഖത്തില്‍ 30 മാര്‍ക്കും 156 മാര്‍ക്കു മാത്രമുണ്ടായിരുന്ന പ്രിയ വര്‍ഗീസിന് 32 മാര്‍ക്കും ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് വേണ്ടി അഭിമുഖ പരീക്ഷ അട്ടിമറിച്ചുവെന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഉന്നത സ്വാധീനത്താല്‍ മതിയായ യോഗ്യത ഇല്ലാതെയാണ് പ്രിയ വര്‍ഗീസിനെ അഭിമുഖത്തിന് ക്ഷണിച്ചതെന്നും മാര്‍ക്ക് നല്‍കിയതെന്നും ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിനും ജോസഫ് സ്‌കറിയയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന് ചാന്‍സലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമന നടപടിയുമായി വിസി മുന്നോട്ട് പോവുകയായിരുന്നു. ഗവര്‍ണര്‍ എതിര്‍പ്പ് അറിയിച്ചതോടെ രണ്ട് ദിവസത്തിനകം നിയമനം നടത്താനും വിസി നീക്കം നടത്തി. ഇതോടെയാണ് ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കുകയായിരുന്നു. തൃശ്ശൂര്‍ കേരളവര്‍മ കോളജ് അധ്യാപികയായ പ്രിയ വര്‍ഗീസ് നിലവില്‍ ഡെപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാണ്.
നിയമനത്തെ സംബന്ധിച്ച് വിസിയോട് ചോദിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍. ബിന്ദു പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പല്ല നിയമനം നടത്തുന്നത്. യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തമായ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post