അഹമ്മദാബാദ് : ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. തൂക്കുപാലം അപകടം നടന്ന സ്ഥലത്ത് ഉൾപ്പെടെയാണ് സന്ദർശനം നടത്തുക. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. ഗാന്ധിനഗറിലെ രാജ്ഭവനിൽ വെച്ച് നടന്ന യോഗത്തിൽ ദുരന്തം ഉണ്ടായത് മുതൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിവരിച്ച് നൽകി. ഇത് വിലയിരുത്തിയ പ്രധാനമന്ത്രി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, ആഭ്യന്തര മന്ത്രി ഹർഷ് സംഘവി, ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംസ്ഥാന ആഭ്യന്തര വകുപ്പിലെയും ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചു നദിയിലെ തൂക്കുപാലം തകർന്ന് 141 പേർ മരിച്ചത്. തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
Discussion about this post