ന്യൂഡൽഹി: തലശ്ശേരിയില്‍ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും കണ്ണൂർ എസ്പിക്കും കമ്മീഷൻ നിർദേശം നൽകി. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ അറിയിച്ചു.
മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്‍റെ ഇടപെടലുണ്ടായത്. ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോ ആണ് നോട്ടീസ് നൽകിയത്. എന്താണ് സംഭവിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കി വിശദീകരണം നൽകണമെന്നാണ് കമ്മീഷന്‍റെ ആവശ്യം. എഫ്‌ഐആറിന്‍റെ കോപ്പി അടക്കം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കണം.
വ്യാഴാഴ്ച രാത്രിയായിരുന്നു 20-കാരനായ മുഹമ്മദ് ശിഹ്ഷാദ് എന്നയാൾ രാജസ്ഥാനി ബാലനോട് നടുറോഡിൽവെച്ച് ക്രൂരമായി പെരുമാറിയത്. തന്‍റെ കാറിൽ ചാരി നിന്ന ഗണേഷ് എന്ന 6 വയസുകാരനെ യുവാവ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നിർബന്ധിതരായി. കണ്ണൂർ തലശേരിയിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വാദം ശക്തമായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു.
Discussion about this post