കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനു നേരെ ആക്രമണം. ഗോശ്രീ പാലത്തില്‍ വെച്ച് ഇന്നലെ രാത്രിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ കോടതിയില്‍ ഹജരാക്കും.
കൊച്ചിയില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവറായ ഡിജോ മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്. ജഡ്ജിയുടെ കാറിനു മുന്നിലേക്കു ചാടി തടഞ്ഞു നിര്‍ത്തിയതിനു ശേഷം അസഭ്യം വിളിക്കുകയും ഭീക്ഷണിപ്പെടുത്തുകയായിരുന്നു. മദ്യപിച്ചിരുന്ന ഇയാള്‍ ‘ഇത് തമിഴ്‌നാടല്ല ‘ എന്ന് ആക്രോശിച്ചാണ് ചീഫ് ജസ്റ്റിസിനെ ഭീക്ഷണിപ്പെടുത്തിയത്.
ഡിജോയെ തടയാന്‍ ശ്രമിച്ച ചീഫ് ജസ്റ്റിസിന്‍റെ ചീഫ് സെക്യൂരിറ്റി ഓഫീസറെയും ഇയാള്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ പരാതിയിൽ എറണാകുളം മുളവുകാട് പൊലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പുതുവൈപ്പിനിലെ ഭാര്യവീട്ടില്‍ താമസിക്കുകയാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തല്‍. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള ആക്രമണമാണോ ഉണ്ടായതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും സൂചന ലഭിച്ചിട്ടില്ല.
Discussion about this post