തൃശൂർ: കേരളത്തിലും ചരിത്രം മാറ്റിയെഴുതുന്നുണ്ടോ എന്നു പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും ഗുരുവായൂർ സത്യഗ്രഹത്തിൽ മുന്നണിപ്പോരാളി ആയിരുന്ന കെ. കേളപ്പനെ മറന്ന് എകെജിയുടെ സ്മാരക കവാടമാണ് സ്ഥാപിച്ചതെന്നും എകെജി ഉണ്ടായിരുന്നെങ്കിൽ ആ സ്മാരകം എടുത്തു ചവിട്ടിക്കളഞ്ഞേനെ എന്നും ടി.പത്മനാഭൻ. ഡിസിസിയിൽ ആരംഭിച്ച ഗാന്ധി– നെഹ്റു റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഏത് ഏകാധിപതിയും ഭരണം കിട്ടിയാൽ ചരിത്രത്തെ മാറ്റിയെഴുതാനാണ് ആദ്യം ശ്രമിക്കുക. ഇവിടെ ചെയ്തത് ചരിത്രത്തെ വ്യഭിചരിക്കലാണ്. കാലം നിങ്ങൾക്കു മാപ്പു തരില്ല. സ്വാതന്ത്ര്യ സമരത്തിൽ തുച്ഛമായ സംഭാവനകൾ മാത്രം നൽകിയ ആളാണ് ഞാൻ. എങ്കിലും അതിൽ അഭിമാനമുണ്ട്. അന്ന് ഒരു ബാഡ്ജ് കുത്തുക പോലും ചെയ്യാത്ത സമകാലീനരായ എഴുത്തുകാർ പിൽക്കാലത്ത് അതിന്‍റെ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നതു വേറെ കാര്യം. സ്വാതന്ത്ര്യത്തിനുശേഷം കെ.കേളപ്പനെയും മൊയ്തു മൗലവിയെയും തലപ്പത്തു കാണാഞ്ഞതിനെ തുടർന്നാണ് സജീവ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നെ ഖദറിലും മനസ്സിലും മാത്രമായി കോൺഗ്രസ്. ലോകത്തെ എല്ലാ വൻകരകളിലും ഖദറും മുണ്ടുമായി യാത്ര ചെയ്തു’’ – പത്മനാഭൻ കൂട്ടിച്ചേർത്തു.
ലൈബ്രറി സന്ദർശിച്ചപ്പോൾ ഒരു പുസ്തകം തനിക്ക് എടുത്തു തന്നു. അതിന്റെ കവർ പോലും പൊട്ടിച്ചിട്ടില്ല എന്നു പത്മനാഭൻ പരിഭവം പറഞ്ഞു. ‘‘ലൈബ്രറി എന്നാൽ കെട്ടിടമോ പുസ്തകമോ അല്ല. അതു വായിക്കുന്ന ജനം കൂടി ചേരുന്നതാണ്. പുസ്തകം കൊണ്ടുവന്ന് വച്ചതുകൊണ്ടായില്ല. കോൺഗ്രസുകാർ വായിക്കണം. നെഹ്റുവിനു സാഹിത്യത്തിൽ നൊബേൽ സമ്മാനത്തിന് അർഹതയുണ്ടായിരുന്നു’’ – അദ്ദേഹം പറഞ്ഞു.
Discussion about this post