കൊട്ടാരക്കര: വ്രതനിഷ്ഠയിൽ തീക്കനലുകളിൽ കാവടിയാടാൻ പതിനേഴാം വർഷമാണ് വിനീത് ഇത്തവണ എത്തുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ വിശ്വാസത്തിന്‍റെ കൊടുമുടിയിൽ ജ്വലിക്കുന്ന തീക്കനലുകളെ വ്രത ശക്തിയിൽ ആടിത്തിമർക്കാൻ 32 കാരനായ വിനീത് ക്ഷേത്ര സന്നിധിയിൽ എത്തി. തൈപ്പുയ ദിവസം ഞായറാഴ്ച രാത്രിയിൽ നടക്കുന്ന അഗ്നികാവടിയാടുമ്പോൾ പതിനേഴു വർഷം പൂർത്തിയാകുന്നതിന്‍റെ സാഫല്യത്തിലാണ് വിനീത്. മുടങ്ങാതെ ഇത്രയും നാൾ ഇങ്ങനെയൊരു ചടങ്ങ് നടത്തുകയെന്നത് അപൂർവമാണന്നു ദേവസ്വം അധികൃതരും പറയുന്നു.
വിനീത് പതിനെട്ടാം വയസ്സിലാണ് ആദ്യമായി വിലങ്ങറ സുബ്രഹ്മണ്യ സ്വാമിയുടെ മുന്നിൽ അഗ്നി കാവടിയാട്ടം നടത്തുന്നത്. പിന്നീട് ഇതു വരെ മുടക്കമൊന്നും വന്നിട്ടില്ല. ഇങ്ങനെയൊരു സൗഭാഗ്യം കിട്ടുന്നത് വിനീതിനു മാത്രം. വ്രതം നോറ്റിയിട്ടുള്ള പലർക്കും ഇടക്കാലങ്ങളിൽ വിവിധ കാരണങ്ങളാൽ മുടക്കങ്ങൾ ഉണ്ടായിട്ടുണ്ട്. 101 ദിവസത്തെ വൃതമാണ് ഇതിനായി വേണ്ടത്. അതും വീട് വിട്ടു ഇത്രയും നാൾ ക്ഷേത്രത്തിൽ തന്നെ കഴിയുകയും വേണം. കഠിനമായ വ്രത നിഷ്ട അതിജീവിച്ചു മുടക്കം വരാതെ വീണ്ടും വരാൻ കഴിയുന്നത് വേലായുധ സ്വാമിയുടെ ഒരേയൊരു അനുഗ്രഹമാണന്നു വിനീത് പറയുന്നു. നെല്ലിക്കുന്നം തൊടിയിൽ പുത്തൻ വീട്ടിൽ വിനീത് തടി ജോലിക്കാരൻ കൂടിയാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിലങ്ങറ ക്ഷേത്രത്തിൽ ഇത്തവണ 25 സ്വാമിമാരാണ് അഗ്നി കാവടിയാട്ടം നടത്തുന്നത്. രാത്രി 8 മണിക്കാണ്. ശ്രീകോവിലിനു മുന്നിൽ തയ്യാറാക്കുന്ന അഗ്നി കുണ്ഡത്തിലാണ് കാവടിയാട്ടം നടത്തുന്നത്. ഞായറാഴ്ച നടക്കുന്ന കാവടിയാട്ടത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ തുടങ്ങി. പുലർച്ചെ നാലുമണി മുതൽ കാവടിയാട്ടം ആരംഭിക്കും. പ്രധാന കാവടിയാട്ടം ഉച്ചക്കാണ്. നാല്പതോളം ക്ഷേത്രത്തിൽ നിന്നും രാവിലെ 9 മണിക്ക് സ്വാമിമാർ ഘോഷയാത്രയായി തിരിക്കും.
Discussion about this post