തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ നിയന്ത്രണത്തിനെതിരെ എബിവിപി. സൗജന്യ യാത്ര വിദ്യാർത്ഥികളുടെ അവകാശമാണെന്നിരിക്കെ യാത്ര കൺസഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഷേധാർഹമാണെന്ന് എബിവിപി പ്രതികരിച്ചു. കെഎസ്ആർസിയുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്‍റെയും ഫലമാണെന്നിരിക്കെ അതെല്ലാം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവയ്‌ക്കാനാണ് ഈ മെമ്മോറാണ്ടത്തിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പറഞ്ഞു.
സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾ സെൽഫ് ഫൈനാൻസ് കോളേജുകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമായി പഠിക്കുന്നുണ്ട്. അവരും രാജ്യത്തെ പൗരന്മാരാണ് അവർക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. സർക്കാർ സ്കൂളുകളിലും കോളേജുകളിലും മതിയായ സീറ്റുകളില്ലാത്തതിനാൽ അവിടെ എത്തപ്പെട്ടവരാണ് ഭൂരിഭാഗവും. ഇവരുടെ യാത്ര ചിലവ് വഹിക്കേണ്ട ചുമതലയും സർക്കാരിനുണ്ട്. അതിനായി സർക്കാർ ഫണ്ട് മാറ്റിവക്കണം.
സെൽഫ് ഫൈനാൻസിംഗ് കോളേജുകളിലും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ യാത്ര ചിലവിന്‍റെ ഒരു ഭാഗം മാനേജുമെന്റുകളിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം ശുദ്ധ അസംബന്ധമാണ്. ഇത് ഫീസ് വർദ്ധനവിന് മാത്രമേ ഗുണം ചെയ്യുകയുള്ളു. കൺസഷൻ നൽകുന്നതിന് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതും അംഗീകരിക്കാനാവില്ല. സൗജന്യ യാത്രയെന്ന വിദ്യാർത്ഥികളുടെ പ്രാഥമിക അവകാശത്തെ തകർക്കുന്ന പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പിൻവലിക്കാൻ കെഎസ്ആർടിസി തയ്യാറാകും വരെ എബിവിപി ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.
Discussion about this post