തിരുവനന്തപുരം: കേരളത്തിന് ഇത് അഭിമാന നിമിഷം, വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്രമോദി. 11.10-നാണ് സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരതിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്. ഫ്‌ളാഗ് ഓഫിന് മുൻപ് വിവിധ രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായും നരേന്ദ്രമോദി സംവദിച്ചു. കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ ഉപന്യാസ, കവിതാ,ചിത്രരചന മത്സരങ്ങൾ നടത്തിയിരുന്നു. ഇതിൽ വിജയികളായ വിദ്യാർത്ഥികളും ആദ്യ യാത്രയിലുണ്ടായിരുന്നു.
വൻ കരഘോഷത്തോടെയാണ് വന്ദേ ഭാരതിനെ ജനങ്ങൾ സ്വീകരിച്ചത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ നേതാക്കാള് പങ്കെടുത്തിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് നാളെ കാസർകോട് നിന്ന് ആദ്യ സർവീസ് നടത്തും. വ്യാഴാഴ്ച സർവീസ് ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് വെള്ളിയാഴ്ച മുതലാണ്. ഒരാഴ്ചത്തെ ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായും റിസർവ് ചെയ്ത് കഴിഞ്ഞു.
വിവിധ സ്‌റ്റേഷനുകളിൽ നിന്നായി 1,000 വിദ്യാർത്ഥികളാണ് സൗജന്യ യാത്ര നടത്തിയത്. ആദ്യയാത്രയിൽ മുഴുവൻ സമയവും 1000 യാത്രക്കാരുണ്ട്. സംസ്ഥാനത്തെ എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്‌ക്ക് ക്ഷണിച്ചിരുന്നു.ഫ്‌ളാഷ് മോബ് ഉൾപ്പെടെയുള്ള പ്രചരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇന്നത്തെ യാത്രയിൽ 14 സ്റ്റോപ്പുകളിലും ട്രെയിന് വൻ വരവേൽപ്പുണ്ടാകും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി- ദിണ്ടിക്കൽ സെക്ഷൻ റെയിൽപ്പാതയും രാജ്യത്തിന് സമർപ്പിക്കും. 3,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി ഇന്ന് നിർവഹിക്കും.








Discussion about this post