കോട്ടയം: ബംഗ്ലാദേശിൽ നടക്കുന്നത് സംഘപരിവാറിനെതിരെയുള്ള പ്രതിഷേധം അല്ല. ഹിന്ദുവിനെതിരെയുള്ള ആക്രമണമാണ് എന്ന് മാർഗ ദർശക് മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു ന്യൂനപക്ഷ വേട്ടയ്ക്കെതിരെ കോട്ടയത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
30% ഉണ്ടായിരുന്ന ബംഗ്ലാദേശ് ഹിന്ദു ഇന്ന് 8% ആയി കുറഞ്ഞു. കഴിഞ്ഞ മൂന്നുമാസം കൊണ്ട് അത് പിന്നെയും താഴ്ന്നിട്ടുണ്ട്. പിറന്ന നാടിനോട് കുറുണ്ടായിരുന്നതുകൊണ്ട് കൊടിയ പീഡനങ്ങൾ ഏറ്റിട്ടും അവർ നാടുവിട്ട് പോയില്ലയെന്നും അദ്ദേഹം പറഞ്ഞു.
വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വിഭജനത്തെ പറ്റി അംബേദ്കറും സർദാർ വല്ലഭായി പട്ടേലും അഭിപ്രായപ്പെട്ടത് മതം തിരിച്ചുള്ള ജനസംഖ്യ കൈമാറ്റം സമാധാനമായി നടപ്പിലാക്കിയാൽ മാത്രമേ വിഭജനം വിജയിക്കുകയുള്ളൂ. ഭാരതത്തിന്റെ അസ്ഥിരത എങ്കിൽ മാത്രമേ അവസാനിക്കുകയുള്ളൂ എന്നായിരുന്നു. അംബേദ്കറേ തങ്ങളോടൊപ്പം ചേർക്കുന്ന ദളിത് ന്യൂനപക്ഷങ്ങൾക്ക് ഈ ചരിത്രം ഓർമ്മയുണ്ടോ എന്ന് കാ ഭാ സുരേന്ദ്രൻ ചോദിച്ചു.
അമുസ്ലീങ്ങൾ ആയതുകൊണ്ട് മാത്രം ആക്രമിക്കപ്പെടുന്നവർ അയക്കപ്പെട്ടാൽ മാത്രമേ ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ പറ്റൂ. ഈ നാട്ടിലെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുക്കളെ രക്ഷിക്കുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വി ആർ രാജശേഖരൻ, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി കെ മുരളീധരൻ, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ എം പി വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് വിവിധ ഹിന്ദു സംഘടന നേതാക്കൾ നേതൃത്വം നൽകി.













